സ്വന്തം കാറില്‍ പൊലീസ് സൈറണിട്ട് റോഡിലിറങ്ങി; ഹോട്ടല്‍ മുതലാളി കുടുങ്ങി!
ലോക്ക് ഡൗണിനിടെ പൊലീസിനെ പറ്റിക്കാന്‍ സ്വന്തം കാറില്‍ പൊലീസിന്‍റെ സൈറണ്‍ പിടിപ്പിച്ച് സഞ്ചരിച്ച ഹോട്ടല്‍ ഉടമ കുടുങ്ങി
ലോക്ക് ഡൗണിനിടെ പൊലീസിനെ പറ്റിക്കാന്‍ സ്വന്തം കാറില്‍ പൊലീസിന്‍റെ സൈറണ്‍ പിടിപ്പിച്ച് സഞ്ചരിച്ച ഹോട്ടല്‍ ഉടമ കുടുങ്ങി. മുംബൈയിലെ പ്രശസ്തമായ റെസ്റ്റോറെന്റായ കൂളറിന്റെ ഉടമ അലിയെയാണ് പൊലീസ് പൊക്കിയത്.
സൈറണ്‍ ഇട്ട് ഇയാള്‍ കാറില്‍ പോകുന്നതിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്‌ക് വെച്ചായിരുന്നു അലിയുടെ ഡ്രൈവിങ്ങ്. വാഹനത്തിന്റെ ഡോറിന്റെ സൈഡിലായി സൈറണിന്റെ സ്പീക്കറുമുണ്ട്. ഡ്രൈവിംഗിനിടയില്‍ ഇയാള്‍ കൊറോണ കൊറോണ എന്ന പറഞ്ഞ് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വാഹനത്തിന്റെ പിൻസീറ്റിൽ ഇരിക്കുന്ന മറ്റൊരാളാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ എത്ര ദിവസം ഇവര്‍ തെരുവുകളിലൂടെ വാഹനം ഓടിച്ചുവെന്ന് വ്യക്തമല്ല.
വീഡിയോ വൈറലായിതിനെ തുടര്‍ന്ന് അലിയെ മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് പൊലീസ് കസ്റ്റഡിയില്‍ നിന്നുള്ള ഇയാളുടെ വീഡിയോയും പുറത്തുവന്നു. എനിക്ക് തെറ്റുപറ്റിപ്പോയി, ഇനിയൊരിക്കലും ഞാന്‍ ഇത് ആവര്‍ത്തിക്കില്ല എന്നും ഇയാള്‍ ഈ വീഡിയോയില്‍ പറയുന്നത് കാണാം. ഞാന്‍ ചെയ്തത് കണ്ട് ആരും ലോക്ക് ഡൗണ്‍ ലംഘിച്ച് വാഹനവുമായി നിരത്തിലിറങ്ങരുതെന്നും താൻ ഇത് ചെയ്യാൻ പാടില്ലെന്ന് മനസിലായെന്നും ഇയാള്‍ പറയുന്നുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുകയും ആരും പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിക്കുന്നുമുണ്ട് ഈ വീഡിയോയില്‍.