ഡസൻ കണക്കിന് ചൈനീസ് യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി തായ്‌വാൻ ആരോപിക്കുന്നതായി അന്ത‍ർദ്ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം വീണ്ടും വർദ്ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ. ഡസൻ കണക്കിന് ചൈനീസ് യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി തായ്‌വാൻ ആരോപിക്കുന്നതായി അന്ത്‍ദ്ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം ആണ് ഇക്കാര്യം പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകൾ. 

24 മണിക്കൂറിനുള്ളിൽ 32 ചൈനീസ് സൈനിക വിമാനങ്ങളെങ്കിലും തങ്ങളുടെ പ്രദേശത്ത് കണ്ടെത്തിയതായി തായ്‌വാൻ സൈന്യം അറിയിച്ചു. തായ്‌വാൻ വ്യോമാതിർത്തിയിൽ ഈ വർഷം ചൈനയുടെ നുഴഞ്ഞുകയറ്റത്തിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ സംഭവമാണിത്. ഈ വർഷം ജനുവരി അവസാനം തായ്‌വാൻ ദ്വീപിന് ചുറ്റും 33 ചൈനീസ് യുദ്ധവിമാനങ്ങൾ കണ്ടിരുന്നു. ഇപ്പോൾ വീണ്ടും ചൈനയുടെ പ്രകോപനപരമായ നടപടിയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകൾ. 

ചൈനീസ് സൈനിക വിമാനത്തിന് പുറമെ അഞ്ച് നാവിക കപ്പലുകളും സമീപത്ത് പ്രവർത്തിക്കുന്നതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിമൂന്ന് വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്‍റെ മധ്യരേഖ കടന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം പ്രസ്‍താവനയിൽ പറഞ്ഞു. ചൈനയുടെ ഈ നടപടിക്കെതിരെ തായ്‌വാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. തായ്‌വാൻ സൈന്യം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ചൈനീസ് പ്രവർത്തനങ്ങൾക്ക് മറുപടിയായി പട്രോൾ വിമാനങ്ങൾ, നാവിക കപ്പലുകൾ, തീരദേശ മിസൈൽ സംവിധാനങ്ങൾ എന്നിവ വിന്യസിച്ചിട്ടുണ്ട് എന്നും തായ്‍വാൻ പറയുന്നു. 

ചൈനയും തായ്‌വാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിൻ്റെ പ്രതിഫലനമാണ് ഈ സംഭവം. 1949-ലെ ആഭ്യന്തരയുദ്ധത്തിൽ തായ്‌വാൻ ചൈനയിൽ നിന്ന് വേർപിരിഞ്ഞു. എന്നാൽ 20 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദ്വീപിനെ ചൈന ഇന്നും അതിൻ്റെ പ്രദേശമായി കണക്കാക്കുന്നു. സൈനിക ശക്തിയിലൂടെ ഇത് തൻ്റെ നിയന്ത്രണത്തിലാക്കുമെന്നാണ് ചൈനയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വർഷം ജനുവരിയിൽ തായ്‌വാനിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ചൈന 33 വിമാനങ്ങൾ തായ്‍വാന്‍റെ വ്യോമമേഖലയിലേക്ക് അയച്ചിരുന്നു. ജനുവരി 13ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലായ് ചിങ്-ടെയുടെ വിജയം ചൈനയെ രോഷാകുലരാക്കി. 

ചൈനീസ് നാവികസേനയുടെ 11 കപ്പലുകൾ സമീപത്ത് നിന്ന് കണ്ടെത്തിയതായി തായ്‌വാൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കൂടാതെ, മത്സ്യബന്ധന ബോട്ട് സംഭവത്തെച്ചൊല്ലി തായ്‌പേയിയും ബീജിംഗും തമ്മിൽ തർക്കം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 14 ന് തായ്‌വാനിലെ കിൻമെൻ ദ്വീപിന് സമീപം തായ്‌വാനീസ് കോസ്റ്റ് ഗാർഡ് പിന്തുടരുന്നതിനിടെ നാല് പേരുമായി പോവുകയായിരുന്ന ഒരു ചൈനീസ് സ്പീഡ് ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. മറ്റ് രണ്ട് പേർ രക്ഷപ്പെട്ടു.

ഇതിന് പിന്നാലെ കിൻമെൻ ദ്വീപസമൂഹത്തിന് സമീപം ഒരു ടൂറിസ്റ്റ് ബോട്ട് ചൈന തടഞ്ഞു. ഇതിനെതിരെ തായ്‌വാൻ പ്രതിഷേധിച്ചു, ഇത് ദ്വീപിൽ സംഘർഷം വർദ്ധിപ്പിച്ചു. കിൻമെൻ ദ്വീപ് ചൈനയുടെ തീരത്തിനടുത്താണ്. പക്ഷേ ഇത് തായ്‌വാനിൻ്റെ നിയന്ത്രണത്തിലാണ്. 11 ജീവനക്കാരും 23 യാത്രക്കാരും സഞ്ചരിച്ചിരുന്ന കിംഗ് ജിയ എന്ന ബോട്ട് തിങ്കളാഴ്ച 32 മിനിറ്റോളം ചൈനീസ് കോസ്റ്റ് ഗാർഡ് തടഞ്ഞുവെച്ചതായി തായ്‌വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്‌വാൻ തീരസംരക്ഷണ സേന പിന്നീട് ബോട്ട് കിൻമെനിലേക്ക് തിരികെ കൊണ്ടുവന്നു എന്നാണ് റിപ്പോര്‍ട്ടുകൾ.

youtubevideo