രാജ്യത്തെ വാണിജ്യ വാഹന ഉടമകള്‍ക്കായി വിവിധ പരിപാടികളുമായി ടാറ്റാ മോട്ടോഴ്‍സ്. ആദ്യ ഉപഭോക്താവിന്‍റെ സ്‍മരണ പുതുക്കുന്നതിന് നാഷണല്‍ കസ്റ്റമര്‍ കെയര്‍ ഡേ.  വാഹന ഉടമകള്‍ക്കായി 'ഗ്രാഹക് സംവാദ്'. ഗ്രാഹക് സേവാ മഹോത്സവ് എന്ന സൗജന്യ സര്‍വീസ് ക്യാമ്പ്.  

മുംബൈ: വാണിജ്യ വാഹന ഉടമകള്‍ക്കായി 'ഗ്രാഹക് സംവാദ്' എന്ന പ്രത്യേക പ്രചാരണ പരിപാടിയുമായി ടാറ്റാ മോട്ടോഴ്‍സ്. ഉപഭോക്താക്കള്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പരമാവധി പേരിലേക്ക് എത്തിക്കുകയാണ് ഒക്ടോബര്‍ 10 മുതല്‍ 21 വരെ നടക്കുന്ന ഗ്രാഹക് സംവാദിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പരിപാടിയൂടെ ഉപഭോക്താക്കളുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും കമ്പനി സ്വീകരിക്കും. ഗ്രാഹക് സംവാദിന് പിന്നാലെ ഒക്ടോബര്‍ 23ന് നാഷണല്‍ കസ്റ്റമര്‍‌ കെയര്‍ ഡേയും ആഘോഷിക്കുന്നുണ്ട്. ടാറ്റാ മോട്ടോഴ്‍സ് വാണിജ്യ വാഹന വിഭാഗത്തിന്‍റെ ആദ്യ ഉപഭോക്താവിന്‍റെ സ്‍മരണ പുതുക്കുന്നതിനാണ് നാഷണല്‍ കസ്റ്റമര്‍ കെയര്‍ ഡേ സംഘടിപ്പിക്കുന്നത്. 1954 ഒക്ടോബര്‍ 23നാണ് ജംഷഡപൂരിലെ ഫാക്ടറിയില്‍ നിന്നും ആദ്യത്തെ ടാറ്റ ട്രക്ക്പുറത്തിറങ്ങുന്നത്.

ഗ്രാഹക് സേവാ മഹോത്സവ് എന്ന പേരില്‍ ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങള്‍ക്കായി സൗജന്യ സര്‍വീസ് ക്യാമ്പ് രാജ്യമെമ്പാടും സംഘടിപ്പിക്കുന്നുണ്ട്. നംവബര്‍ 4 മുതല്‍ 11 വരെ 1500ലധികം വരുന്ന ടാറ്റാ മോട്ടോഴ്സിന്‍റെ അംഗീകൃത വര്‍ക്ക്ഷോപ്പുകളിലൂടെ സേവനം ലഭിക്കും. ഈ സര്‍വീസ് ക്യാമ്പിലൂടെ ആകര്‍ഷകമായ ഡിസ്‍കൗണ്ടുകളില്‍ സ്പെയര്‍ പാര്‍ട്‍സുകള്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ഗ്രാഹക് സേവാ മഹോത്സവിന് വലിയ പ്രതികരണമാണ് ലഭിച്ചതെന്നും 1.5 ലക്ഷം ഉപയോക്താക്കളാണ് ക്യാമ്പില്‍ പങ്കെടുത്തതെന്നും കമ്പനി പറയുന്നു.

ഉപഭോക്താവിന്‍റെ പൂര്‍ണ സംതൃപ്‍തി ഉറപ്പുവരുത്തുന്നതും വാഹനം ഉപയോഗിക്കുന്ന കാലയളവ് മുഴുവന്‍ അത് നില നിര്‍ത്തുന്നതും ടാറ്റാ മോട്ടോഴ്സിന്‍റെ ലക്ഷ്യമാണ്. ഇതിന്‍റെ ഭാഗമായി വാഹനങ്ങളുടെ സമഗ്രവും പൂര്‍ണവുമായ അറ്റകുറ്റപണിയും വളരെ അനായാസമായ ഡ്രൈവിംഗും ഉറപ്പുവരുത്തുന്നതിന് പരിഷ്കരിച്ച സംപൂര്‍ണ സേവാ 2.0 ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി ,എല്ലാ തരത്തിലുമുളള റിപ്പയറിംഗുകള്‍, ഹൈവേകളില്‍ സഹായം, ബ്രേക്ക് ഡൗണ്‍ തുടങ്ങി എല്ലാ വില്‍പനാനന്തര സേവനും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ ചലനാത്മകമാക്കുന്നതില്‍ ട്രക്ക് വ്യവസായത്തിന് നിര്‍ണായക സ്ഥാനമുണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളെന്ന നിലക്ക് തടസ്സങ്ങളിലാത്ത സേവനവും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളും നല്‍‌കുക ടാറ്റാ മോട്ടോഴ്സിന്‍റെ ഉത്തരവാദിത്തമാണെന്നും ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് ആഗോള കസ്റ്റമര്‍ കെയര്‍ വിഭാഗം മേധാവി രാംകി രാമകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഗ്രാഹക് സംവാദും ഗ്രാഹക് സേവാ മഹോത്സവും വാഹനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിന് വാണിജ്യവാഹന ഉപയോക്താക്കള്‍ക്കുളള അവസരമാണ് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.