2025 ജൂലൈയിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‍ലക്ക് വിപണിയിൽ കാലിടറുന്നു. ഉയർന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നിട്ടും, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വിൽപ്പന കണക്കുകൾ വളരെ നിരാശാജനകമാണ്. 

മേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‍ല 2025 ജൂലൈയിൽ ആണ് ഇന്ത്യയിൽ ഔദ്യോഗികമായി പ്രവേശിക്കുന്നത്. ആഗോളതലത്തിൽ തന്നെ ശക്തമായ കമ്പനിയായ ടെസ്‌ലയെക്കുറിച്ചുള്ള പ്രതീക്ഷകളും ഒരുപോലെ ഉയർന്നതായിരുന്നു. എന്നാൽ യാഥാർത്ഥ്യം നേരെ വിപരീതമാണ്. സെപ്റ്റംബറിൽ 64 യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂവെങ്കിൽ, ഒക്ടോബറിൽ ടെസ്‌ല മോഡൽ Y യുടെ 40 യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. ആഗോളതലത്തിൽ ഓരോ നാല് മണിക്കൂറിലും ഏകദേശം 100 കാറുകൾ വിൽക്കുന്ന ഒരു കമ്പനിക്ക് , ഇന്ത്യയിൽ ഇത്രയും മോശം പ്രകടനം ആശ്ചര്യകരമാണ്. വിശദാംശങ്ങൾ അറിയാം.

ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ എക്‌സ്പീരിയൻസ് സെന്റർ മുംബൈയിലെ ബികെസിയിൽ തുറന്നു. ഡെലിവറികൾ സെപ്റ്റംബറിൽ ആരംഭിക്കും. മോഡൽ വൈയുടെ എക്സ്-ഷോറൂം വില 59.89 ലക്ഷം മുതൽ ആരംഭിക്കുന്നു. എങ്കിലും വൻ പ്രചാരണങ്ങളും ഉണ്ടായിരുന്നിട്ടും വിൽപ്പന കണക്കുകൾ നിരാശാജനകമാണ്. എഎഫ്‍ഡിഎ ഡാറ്റ പ്രകാരം, 2025 സെപ്റ്റംബറിൽ 64 യൂണിറ്റുകൾ വിറ്റഴിച്ചു. 2025 ഒക്ടോബറിൽ വിൽപ്പന 40 യൂണിറ്റായി കുറഞ്ഞു. പ്രതിമാസം 37.5% ഇടിവ്. ഈ മാസങ്ങളിൽ ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി റെക്കോർഡ് വിൽപ്പന നേടിയ സമയത്താണ് ഈ കണക്കുകൾ വരുന്നത്.

വിൽപ്പന കുറവാണെങ്കിലും, ഗുരുഗ്രാമിലെ ഓർക്കിഡ് ബിസിനസ് പാർക്കിൽ ടെസ്‌ല തങ്ങളുടെ ആദ്യത്തെ വലിയ റീട്ടെയിൽ സജ്ജീകരണം ആരംഭിച്ചു . ഇത് വെറുമൊരു ഡിസ്‌പ്ലേ സെന്റർ മാത്രമല്ല, ടെസ്റ്റ് ഡ്രൈവുകൾ, ബുക്കിംഗുകൾ, വ്യക്തിഗത കൺസൾട്ടേഷൻ എന്നിവ ഇവിടെ ലഭ്യമാകും. മോഡൽ വൈയുടെ വിലയെക്കുറിച്ച് ടെസ്‌ല ഇന്ത്യയുടെ പുതിയ ജനറൽ മാനേജർ ശരദ് അഗർവാളും രസകരമായ കാര്യങ്ങൾ പറഞ്ഞു. ഹോം ചാർജിംഗ് ചെലവ് പെട്രോളിന്റെ 1/10 ആണ്. സേവനത്തിന്റെ ഭൂരിഭാഗവും റിമോട്ട് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വഴിയാണ് ചെയ്യുന്നത് . അതിനാൽ , പരിപാലനച്ചെലവ് വളരെ കുറവാണെന്നും കമ്പനി പറയുന്നു.

യുഎസിൽ മോഡൽ വൈ ഒരു ഇടത്തരം വലിപ്പമുള്ള, താങ്ങാനാവുന്ന വിലയുള്ള ഇവി ക്രോസ്ഓവർ ആയി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ, അതേ കാർ ഒരു ആഡംബര ഇവി ആയി മാറുന്നു. യുഎസിനേക്കാൾ 70 ശതമാനം കൂടുതലാണ് ഇന്ത്യയിലെ വില.

ടെസ്‌ല ഇന്ത്യയിൽ വാഹനങ്ങൾ അസംബിൾ ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്യുന്നില്ല. മോഡൽ Y പൂർണ്ണമായും ഇറക്കുമതി ചെയ്ത സിബിയു യൂണിറ്റുകൾ ആയിട്ടാണ് എത്തുന്നത്. സിബിയുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ബാധകമാണ്. അതുകൊണ്ടാണ് ടെസ്‌ല വിലകൾ ഇത്രയും ഉയർന്നത്.