ബജറ്റിന് അനുയോജ്യമായ ഇവി നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ ഒരു ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ടെസ്‌ല പ്രതിനിധികൾ ഈ മാസം ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ കാണുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ന്ത്യൻ വിപണിയിലും കയറ്റുമതിയിലും പുതിയ കാർ നിർമ്മിക്കാൻ ടെസ്‌ല പദ്ധതിയിടുന്നു. കാറിന് 20 ലക്ഷം രൂപ (24,000 ഡോളർ) വിലവരും. ബജറ്റിന് അനുയോജ്യമായ ഇവി നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ ഒരു ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ടെസ്‌ല പ്രതിനിധികൾ ഈ മാസം ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ കാണുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ ഒരു പ്രാദേശിക ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ ടെസ്‌ല ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിർദ്ദിഷ്ട ഫാക്ടറി ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന ഇവികളുടെ ആവശ്യം നിറവേറ്റുക മാത്രമല്ല, ഒരു കയറ്റുമതി കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും. ടെസ്‌ലയുടെ 20 ലക്ഷം രൂപയുടെ കാർ ഒരു ഗെയിം ചേഞ്ചർ ആണെന്ന് തെളിയിക്കാനാകും. നിലവിൽ ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ കാർ മോഡൽ 3 സെഡാനാണ്. ഇതിന്റെ വില 32,200 ഡോളര്‍ (26.32 ലക്ഷം രൂപ) ആണ്.

ഒരു നികുതിയിളവും ഇല്ല, അമേരിക്കൻ വാഹനഭീമനോട് വീണ്ടും നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

ബിസിനസ് ടുഡേ റിപ്പോർട്ട് അനുസരിച്ച്, ടെസ്‌ല അതിന്റെ ഗിഗാ ഫാക്ടറി ദക്ഷിണേന്ത്യയിലും ഗുജറാത്തിലും സ്ഥാപിച്ചേക്കാം. ഈ അത്യാധുനിക ഫാക്ടറിക്ക് പ്രതിവർഷം 5 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടാകും. വാഹന നിർമ്മാണത്തിന് പുറമെ രാജ്യത്തുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനും ടെസ്‌ല ലക്ഷ്യമിടുന്നു. അതേ സമയം, അടുത്ത വർഷം, അതായത് 2024-ൽ എലോൺ മസ്‌കും ഇന്ത്യയിലെത്തും.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇലോൺ മസ്‌ക് കണ്ടിരുന്നു. പ്രധാനമന്ത്രി മോദിയെ കണ്ടതിന് ശേഷം ടെസ്‌ല ഇന്ത്യയിലേക്ക് വരുന്ന സമയത്തെ കുറിച്ച് ചോദിച്ചപ്പോൾ, ടെസ്‌ല ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു മസ്‌കിന്റെ മറുപടി. നിലവിൽ നാല് ടെസ്‌ല ഇലക്ട്രിക് കാറുകളാണ് വിപണിയിൽ വിൽക്കുന്നത് . മോഡൽ എസ്, മോഡൽ 3, മോഡൽ എക്സ്, മോഡൽ വൈ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മോഡൽ 3 ആണ് ഏറ്റവും വില കുറഞ്ഞ കാർ. യുഎസിൽ ഇതിന്റെ വില 32,200 ഡോളറാണ് (26.32 ലക്ഷം രൂപ). ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 535 കിലോമീറ്റർ ഓടും.

കഴിഞ്ഞ വർഷം ടെസ്‌ല ഇന്ത്യയിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് കമ്പനിയും സർക്കാരും തമ്മിൽ ചർച്ച നടത്താനായില്ല. പൂർണമായും അസംബിൾ ചെയ്ത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 100 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കണമെന്ന് ടെസ്‌ല സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വാഹനങ്ങൾ ആഡംബരമല്ല, ഇലക്ട്രിക് വാഹനങ്ങളായി കണക്കാക്കണമെന്നാണ് കമ്പനിയുടെ ആവശ്യം, എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കാനോ കുറയ്ക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യയിൽ ഉൽപ്പാദന പ്ലാന്റ് സ്ഥാപിക്കാൻ ടെസ്‌ല പ്രതിജ്ഞാബദ്ധമായാൽ, ഇറക്കുമതിയിൽ ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നിരുന്നാലും, കാറുകൾ ആദ്യം ഇന്ത്യയിൽ വിൽക്കണമെന്നും അതിനുശേഷം പ്ലാന്റ് പരിഗണിക്കുമെന്നുമായിരുന്നു മസ്‌കിന്‍റെ നിലപാട്. 

അതേസമയം ടെസ്‌ലയ്ക്ക് ഇന്ത്യയില്‍ നികുതി ഇളവ് പരിഗണിക്കുന്നുണ്ട് എന്ന കമ്പനിയുടെ അവകാശവാദം കഴിഞ്ഞ ദിവസവും ഇന്ത്യൻ അധികൃതർ തള്ളിക്കളഞ്ഞിരുന്നു. ഒരു പ്രാദേശിക ഫാക്ടറിയിൽ പ്രതിവർഷം ഏകദേശം അര ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള നിക്ഷേപ നിർദ്ദേശം ടെസ്‌ല ചർച്ച ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇക്കാര്യം ഇന്ത്യ തള്ളിയതായി റോയിട്ടേഴ്‍സിനെ ഉദ്ദരിച്ച് ദ മിന്‍റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍‍തത്, രാജ്യത്ത് സ്വന്തമായി വിതരണ ശൃംഖല സ്ഥാപിക്കുന്നതിനെക്കുറിച്ചും നികുതി ഒഴിവാക്കുന്നതിനെക്കുറിച്ചും ടെസ്‌ല ഇന്ത്യാ ഗവൺമെന്റുമായി ചർച്ച നടത്തിയതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്.

ടെസ്‌ലയ്‌ക്കുള്ള ഏതെങ്കിലും നികുതി ഒഴിവാക്കൽ ഇപ്പോൾ റവന്യൂ വകുപ്പിന്റെ സജീവ പരിഗണനയിലല്ല എന്ന് അധികൃതര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൂർണ്ണമായി അസംബിൾ ചെയ്‍ത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 100 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കണമെന്ന് കഴിഞ്ഞ വർഷവും ടെസ്‌ല സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.