നമ്പറില്ല, ഇന്‍ഷുറന്‍സും ലൈസന്‍സുമില്ല; ബൈക്ക് യാത്രികന് പിഴ 1.13 ലക്ഷം രൂപ!
മോട്ടോർ സൈക്കിളിന്റെ വിലയുടെ ഇരട്ടിയോളം വരും ഈ പിഴത്തുക.
ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് ബൈക്ക് യാത്രികന് 1,13,500 രൂപ പിഴശിക്ഷ വിധിച്ച് പൊലീസ്. ഭേദഗതി വരുത്തിയ മോട്ടോർ വെഹിക്കിൾസ് (എംവി) നിയമപ്രകാരം ഒഡീഷാ പൊലീസാണ് ഇത്തരത്തിലുള്ള ഏറ്റവും ഉര്‍ന്ന പിഴ ശിക്ഷ വിധിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അമർപുര ഗ്രാമവാസിയായ പ്രകാശ് ബഞ്‍ജാരയ്ക്കാണ് ഭേദഗതി ചെയ്ത നിയമപ്രകാരം എക്കാലത്തെയും ഉയർന്ന ശിക്ഷ ലഭിച്ചത്. ജലം ശേഖരിച്ചു വയ്ക്കാനുള്ള ഡ്രമ്മുകളുമായി ബൈക്കിൽ സഞ്ചരിച്ചു വിൽപന നടത്തുന്നയാളാണ് ഇദ്ദേഹം.
രജിസ്ട്രേഷൻ നമ്പറും ഹെൽമെറ്റും ഇല്ലാതെ ബൈക്ക് ഓടിക്കുന്നതിനിടെയാണ് ഒഡീഷയിലെ മന്ദ്‌സോർ ജില്ലയിലെ പ്രകാശ് ബഞ്ചാരയെ ട്രാഫിക് പോലീസ് പിടികൂടിയത്. റായഗഡ നഗരത്തിലെ ഡി ഐ ബി സ്ക്വയറിലാണ് രജിസ്ട്രേഷൻ നമ്പറില്ലാത്ത മോട്ടോർ സൈക്കിളുമായി ഇയാള്‍ എത്തിയത്. ബൈക്കിൽ വാട്ടർ സ്റ്റോറേജ് ഡ്രം വിൽക്കുന്നതിനിടെ പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബൈക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിന് 5,000 രൂപയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപയും ഇൻഷുറൻസ് പേപ്പറുകൾ ഇല്ലാത്തതിന് 2000 രൂപയും ഹെൽമെറ്റ് ഇല്ലാത്തതിന് 1000 രൂപയും പിഴ ചുമത്തി. അതേസമയം രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാതെ വാഹനം വിറ്റതിന് ഡീലർക്കാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. മോട്ടോർ സൈക്കിളിന്റെ വിലയുടെ ഇരട്ടിയോളം വരും ഈ പിഴത്തുക.
ഒഡീഷയിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളിലെ മരണങ്ങൾ കുത്തനെ ഉയർന്നിരുന്നു. സംസ്ഥാനത്തു 2020 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ അപകട മരണ നിരക്കിൽ മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 27.5% വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് റോഡ് സുരക്ഷയെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി ഉൽകണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇതോടെ വാഹന പരിശോധന കർശനമാക്കുന്നതടക്കമുള്ള നടപടികളുമായി ഒഡീഷ പൊലീസ് രംഗത്തെത്തുകയായിരുന്നു.