ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു, ട്രക്ക് ഡ്രൈവറെ യുവതി കുടുക്കിയത് ഇങ്ങനെ!
ഭർത്താവിന്റെ അടുത്തെത്താനുള്ള ആ സ്ത്രീയുടെ വെപ്രാളം കണ്ടപ്പോൾ, കല്യാൺ വഴി പൻവേൽ ചെന്ന് നിന്നാൽ ആ വഴി പോകുന്ന ഏതെങ്കിലും ട്രക്കിൽ ലിഫ്റ്റ് കിട്ടും പുണെയ്ക്ക് എന്ന് പറഞ്ഞത് അവരുടെ ആ ബന്ധുവാണ്.
ലോക്ക് ഡൗൺ കാരണം ഉത്തർപ്രദേശ് സ്വദേശിയായ ഒരു സ്ത്രീക്ക് നാലുമാസമായി സ്വന്തം ഭർത്താവിനെ കാണാൻ പറ്റിയിരുന്നില്ല. നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ, കൂലിപ്പണിയെടുക്കാൻ വേണ്ടി മഹാരാഷ്ട്രയിലെ പുണെയിലേക്ക് കുടിയേറിയതായിരുന്നു അയാൾ. ഏറെനാൾ ഭർത്താവിനെ കാത്തുകാത്തിരുന്നു മടുത്ത് ഒടുവിൽ അവർ തന്റെ അയാളെത്തിരക്കി പുണെയിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ലഖ്നൗവിൽ നിന്ന് പുറപ്പെട്ട ഒരു ശ്രമിക് ട്രെയിനിൽ കയറി മുംബൈയിൽ എത്തി.
മുംബൈയിൽ അവരുടെ ഒരു ബന്ധുവിന്റെ വീട്ടിൽ ഒന്നുരണ്ടു ദിവസം അവർ കഴിച്ചുകൂട്ടി. ബസ് സർവീസ് തുടങ്ങുന്ന മാറ്റുകണ്ടില്ല. ഭർത്താവിന്റെ അടുത്തെത്താനുള്ള ആ സ്ത്രീയുടെ വെപ്രാളം കണ്ടപ്പോൾ, കല്യാൺ വഴി പൻവേൽ ചെന്ന് നിന്നാൽ ആ വഴി പോകുന്ന ഏതെങ്കിലും ട്രക്കിൽ ലിഫ്റ്റ് കിട്ടും പുണെയ്ക്ക് എന്ന് പറഞ്ഞത് അവരുടെ ആ ബന്ധുവാണ്.
ജൂൺ 17 -ന് അർധരാത്രിയോടെ നടന്നുനടന്ന് അവർ കലമ്പൊലി ജങ്ഷനിൽ എത്തിപ്പെട്ടു. ആ വഴി വന്ന വികാസ് സിങ് എന്ന ട്രെയിലർ ഡ്രൈവർ അവർക്ക് പുണെ വരെ ലിഫ്റ്റ് നൽകാം എന്നറിയിച്ചു. അവർ അയാളെ വിശ്വസിച്ച് ആ ട്രക്കിൽ കയറുകയും ചെയ്തു. എന്നാൽ, അവർ ഒറ്റയ്ക്കായിരുന്ന സാഹചര്യം മുതലെടുത്ത് ആ ട്രക്ക് ഡ്രൈവർ പുണെയിൽ എത്തും മുമ്പ്, ഉറൺ എന്ന സ്ഥലത്തെത്തിയപ്പോൾ അവരെ ആ ട്രക്കിന്റെ ക്യാബിനിൽ വെച്ചുതന്നെ ബലാത്സംഗം ചെയ്തു. അതിനു ശേഷം വിജനമായ ഒരിടത്ത് അവരെ ഇറക്കിവിട്ട് അയാൾ കടന്നു കളയുകയും ചെയ്തു. ആക്രമണത്തിനിടെ അയാളുടെ വിരൽ അവർ കടിച്ചു മുറിച്ചിരുന്നു.
ഇറക്കി വിട്ടത് വിജനമായ ഒരിടത്തായിരുന്നു എങ്കിലും, ആ ട്രക്കിന്റെ നമ്പർ അവർ കുറിച്ചെടുത്തിരുന്നു. അതിനു ശേഷം അവർ 100 -ൽ വിളിച്ച് പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് വന്ന് അവരെ കൊണ്ടുപോയി. മെഡിക്കൽ ചെക്കപ്പിൽ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് ഉറപ്പായതോടെ അവർ യുവതി നൽകിയ ആർസി നമ്പർ വെച്ച് വെസ്റ്റേൺ റെയിൽവേയുടെ പാർക്കിങ് യാർഡിൽ സ്വന്തം ട്രക്കിൽ വിശ്രമിക്കുന്ന വികാസ് സിങിനെ കണ്ടെത്തി.
പൊലീസിനെ കണ്ടപാടെ ട്രക്ക് സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയ വികാസ് പൊലീസ് ജീപ്പിനെ ചുറ്റിച്ചത് ഏതാണ്ട് അരമണിക്കൂർ നേരത്തോളമാണ്. എന്തായാലും, പിന്നാലെ ഓടിച്ചിട്ട് പ്രതിയെ പിടികൂടിയ പൊലീസ് അയാൾക്കുമേൽ ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.