രണ്ട് വാഹനങ്ങളുടെയും ഉടമകള്‍ക്ക് 52,000 രൂപ വീതമുള്ള പിഴ ചുമത്തി ചെല്ലാനുകള്‍ വീടുകളിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ലക്നൗ: ഓടുന്ന വാഹനങ്ങളുടെ ബോണറ്റില്‍ കയറി നിന്ന് സാഹസിക അഭ്യാസം നടത്തിയ യുവാക്കള്‍ക്ക് 52,000 രൂപ വീതം പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലായിരുന്നു സംഭവം. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് മഹീന്ദ്ര സ്‍കോര്‍പിയോ കാറുകളിലായിരുന്നു യുവാക്കളുടെ അപകടകരമായ അഭ്യാസം.

മുന്നിലും പിന്നിലുമായി സഞ്ചരിക്കുന്ന രണ്ട് കറുത്ത നിറത്തിലുള്ള സ്കോര്‍പിയോ വാഹനങ്ങളില്‍ ആദ്യത്തെ വാഹനത്തിന്റെ ബോണറ്റില്‍ മദ്ധ്യഭാഗത്തായി ഒരാള്‍ കയറി നില്‍ക്കുന്നതും പിന്നിലുള്ള കാറിന്റെ വശത്ത് ഒരാള്‍ ഡോറിന് മുകളില്‍ നില്‍ക്കുന്നതുമാണ് 52 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. സോഷ്യല്‍ മീഡിയയിലെ വീഡിയോ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ട ഉത്തര്‍ പ്രദേശ് പൊലീസ് രണ്ട് കാറുകളുടെയും നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് ഉടമകളുടെ വിവരം ശേഖരിക്കുകയായിരുന്നു. 

രണ്ട് വാഹനങ്ങളുടെയും ഉടമകള്‍ക്ക് 52,000 രൂപ വീതമുള്ള പിഴ ചുമത്തി ചെല്ലാനുകള്‍ വീടുകളിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിലിബിത്ത് ബൈപാസിലെ ശക്തി നഗര്‍ കോളനിയില്‍ താമസിക്കുന്ന പ്രമോദ് കുമാര്‍ ശര്‍മ, ഒരു പ്ലൈവുഡ് ഹാര്‍ഡ്‍വെയര്‍ ഷോറൂം ഉടമയായ മുഹമ്മദ് സൈദ് ഖാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങള്‍. വാഹനങ്ങളില്‍ ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ നടത്തരുതെന്നും അത് അത് സ്വന്തം സുരക്ഷയ്ക്കും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Read also: വെറുപ്പും വിദ്വേഷവും രാജ്യദ്രോഹവും: യൂട്യൂബ് വീഡിയോ ബ്ലോക്ക് ചെയ്യും; ഐടി സെക്രട്ടറി നോഡൽ ഓഫീസർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്