ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം സുസുക്കി അവസാനിപ്പിച്ചതെന്തുകൊണ്ട്
ബി എസ് 6 ഡീസല്‍ കാറുകള്‍ മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കുമെങ്കില് അത്തരം കാറുകള്‍ ഇറക്കാന്‍ മടികാട്ടില്ലെന്നും മാരുതി സുസുക്കി ചെയര്‍മാര്‍ ആര് സി ഭാര്‍ഗവ അറിയിച്ചിട്ടുണ്ട്
മുംബൈ: സുസുക്കി പലപ്പോഴും അങ്ങനെയാണ്. മറ്റുള്ള കാര്‍ നിര്‍മ്മാണ കമ്പനികള്‍ ചെയ്യുന്നതിന് മുമ്പ് പലതും ചെയ്യും. അതുകൊണ്ട് തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണകമ്പനിയായി മാരുതി സുസുകി വിലസുന്നതും. വ്യാഴാഴ്ചയാണ് സുസുക്കി ഇന്ത്യ ഡീസൽ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപനം നടത്തിയത്. വരുന്ന ഏപ്രിൽ മുതൽ ഡീസൽ വാഹനങ്ങൾ പുറത്തിറക്കില്ലെന്നും കമ്പനി പ്രഖ്യാപിച്ചു.
മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ് 6 നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത് മുന്നില്‍ കണ്ടാണ് മാരുതി സുസുക്കിയുടെ തീരുമാനം. 2020 ഏപ്രില്‍ മാസം ഒന്നാം തിയതിയാണ് ബി എസ് 6 മലിനീകരണ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തിലാകുക. അതുകൊണ്ടാണ് ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. അടുത്ത ഏപ്രില്‍ മുതല്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന പ്രഖ്യാപനം മലിനീകരണ നിയന്ത്രണത്തിനുള്ള പച്ചക്കൊടി കൂടിയാണ്.
ഡീസൽ എൻജിനുകൾ ബി എസ് 6 നിലവാരത്തിലേക്ക് മാറ്റുക എന്നത് എളുപ്പമുള്ള പണിയല്ല. വലിയൊരു തുക തന്നെ ഉപയോക്താക്കള്‍ ഇതിനായി മുടക്കേണ്ടി വരും. ഇത് കൂടി മുന്നില്‍ കണ്ടാണ് ഡീസൽ വാഹനങ്ങളെ ഒഴിവാക്കാൻ മാരുതി തീരുമാനിച്ചത്. അതേസമയം ബി എസ് 6 ഡീസല്‍ കാറുകള്‍ മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കുമെങ്കില് അത്തരം കാറുകള്‍ ഇറക്കാന്‍ മടികാട്ടില്ലെന്നും മാരുതി സുസുക്കി ചെയര്‍മാര്‍ ആര് സി ഭാര്‍ഗവ അറിയിച്ചിട്ടുണ്ട്. ഡീസൽ വാഹനങ്ങള്‍ക്ക് പകരമായി കൂടുതൽ സിഎൻജി വാഹനങ്ങൾ അവതരിപ്പിക്കാനാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യമിടുന്നത്.