ബസിൽ സ്‍ത്രീകള്‍ സീറ്റിനായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു

കെഎസ്ആര്‍ടിസി ബസിൽ സ്‍ത്രീകള്‍ സീറ്റിനായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. മറയൂരിലാണ് സംഭവം. 

മൂന്നാറിൽ നിന്നും ഉദുമൽപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസിലായിരുന്നു ഈ അടിപിടി. ഡിണ്ടിഗല്‍ സ്വദേശിനിയായ യുവതിയും മറയൂര്‍ സ്വദേശിയായ വീട്ടമ്മയുമാണ് തമ്മില്‍ത്തല്ലിയത്. 

ബസിൽ തിരക്കായത് മൂലം മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയിലേക്ക് ടിക്കറ്റെടുത്ത ഡിണ്ടിഗൽ സ്വദേശി യുവതിക്ക് മറയൂർ വരെ സീറ്റ് കിട്ടിയിരുന്നില്ല.

തുടർന്ന് ഡ്രൈവർ സീറ്റിനടുത്തുള്ള എഞ്ചിൻ ബോക്‌സിന് മുകളിലേക്ക് ഇരിക്കാൻ ഇവര്‍ ശ്രമിച്ചു. ഈ സമയം മറയൂർ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാക്കുകയും ഒടുവില്‍ സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹയാത്രികരും ബസ് ജീവനക്കാരും ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അടി തുടരുകയായിരുന്നു. ഒടുവില്‍ ജീവനക്കാര്‍ മറയൂർ സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം എത്തി ഇരുവരെയും പുറത്തിറക്കിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.