ഈ കാറിന്‍റെ വില കേട്ടാല്‍ ആരുമൊന്നു ഞെട്ടും

ഒരുകാറിന് എത്ര വരെ വില കൊടുക്കാം? അതു അഞ്ചര പതിറ്റാണ്ടോളം പഴക്കമുള്ള ഒരെണ്ണത്തിന്? പലര്‍ക്കും പലതാകും ഉത്തരം. വിന്‍റേജ് വാഹനങ്ങള്‍ക്ക് വില കൂടുമെന്ന് വാഹനപ്രേമികള്‍ പറയും. എന്നാല്‍ ഈ കാറിന്‍റെ വില കേട്ടാല്‍ ആരുമൊന്നു ഞെട്ടും. 339 കോടി രൂപയാണ് ഒരു 1962 മോഡൽ ഫെറാരി 250 ജി ടി ഒയുടെ വില. കാലിഫോണിയയിൽ നടന്ന ക്ലാസിക് കാർ ലേലത്തിലാണ് ഈ കാര്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

4.84 കോടി ഡോളർ (ഏകദേശം 339.36 കോടി രൂപ)യ്ക്കാണ് അഞ്ചര പതിറ്റാണ്ടിലേറെ പഴക്കമുള്ള കാർ ലേലത്തില്‍ പോയത്. ലേലത്തിലൂടെ ഒരു ക്ലാസിക് കാറിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. 2014ൽ ലേലത്തിനെത്തിയ 1963 മോഡൽ കാർ നേടിയ 3.81 കോടി ഡോളർ (ഏകദേശം 267.14 കോടി രൂപ) ആയിരുന്നു ഇതുവരെയുള്ള റെക്കോഡ് വില.

ആർ എം സോത്ത്ബീസാണ് ഈ അപൂർവ വാഹനം ലേലത്തിനെത്തിച്ചത്. മൈക്രോസോഫ്റ്റ് കോർപറേഷനിലെ ആദ്യകാല ജീവനക്കാരനും ന്യൂമെറിക്സ് സോഫ്റ്റ്വെയർ ലിമിറ്റഡ് ചെയർമാനുമായ ഗ്രെഗ് വിറ്റെനായിരുന്നു ഈ കാറിന്‍റെ ആദ്യ ഉടമസ്ഥന്‍. 18 വര്‍ഷം മുമ്പാണ് ഇദ്ദേഹം വാഹനം സ്വന്തമാക്കിയത്. എന്നാല്‍ ആരാണ് വാഹനത്തിന്‍റെ പുതിയ ഉടമസ്ഥനെന്ന വിവരം ഇതുവര പുറത്തുവിട്ടിട്ടില്ല.

ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെരാരി 1953 മുതൽ 1964 വരെയുള്ള 11 വർഷക്കാലത്താണ് ഫെറാരി 250 ജി ടി ഒ വിപണിയിലെത്തിച്ചത്. അതും വെറും 36 റേസ് കാറുകൾ മാത്രം. അതുകൊണ്ടുതന്നെ അടുത്തകാലത്തായി ക്ലാസിക് കാർ ലേലത്തിൽ വൻമൂല്യമാണ് ഫെറാരി 250 ജി ടി ഒക്ക്.