ഡ്രൈവിംഗിനിടെ ഭാര്യയും ഭര്‍ത്താവും വഴക്കിട്ടു നഷ്ടമായത് നാല് ജീവനുകള്‍!
കാറോടിക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും വഴക്കിടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. പുത്തന്‍ മാരുതി സ്വിഫ്റ്റ് ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം.
ടീം ബിഎച്ച്പി, രാജസ്ഥാന്‍ പത്രിക എന്നീ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കാർ ഓടിച്ച ഭർത്താവ് ദേവ് പ്രതാപും ഭാര്യ പ്രിയങ്ക പ്രതാപും ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്.

28കാരനായ ദേവ് പ്രതാപ് നേവല്‍ ഒഫീസറാണ്. വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോൾ ഭാര്യയോട് വഴക്കടിച്ചതുമൂലം നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓട്ടോയിലിടിച്ചു മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വഴക്കിനിടയില്‍ ദേഷ്യം പിടിച്ച ദേവ് വാഹനത്തിന്റെ വേഗം വർദ്ധിപ്പിക്കുകയായിരുന്നുവത്രെ. തുടര്‍ന്നാണ് അപകടം. അതേസമയം ഓട്ടോറിക്ഷയില്‍ പത്തോളം പേരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മീരാ ദേവി (50), ചുക്കാ ദേവി (45) എന്നിവരാണ് മരിച്ച സ്ത്രീകള്‍.
കാറിന്‍റെ പിന്നാലെയെത്തിയ ആംബുലന്‍സിന്‍റെ ഡ്രൈവറാണ് വഴക്കിന്‍റെ കാര്യം പൊലീസിനെ അറിയിക്കുന്നത്. ഇയാള്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും കുതിച്ചു പായുന്നതിനിടെയായിരുന്നു അപകടം.

