കൊച്ചി: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമലാ പോള്‍. ഒരു കോടി രൂപ വിലവരുന്ന ആഢംബരകാറിന്‍റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടിസിനാണ് നടി പ്രതികരിച്ചത്. 

സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് ഞാന്‍. അതിനാല്‍ കേരളത്തില്‍ വാഹന നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമലാ പോള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് അമലാ പോള്‍ മറുപടി നല്‍കിയത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് താരം മറുപടി നല്‍കുന്നത്. 

 അതേസമയം വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി അമലാപോളിന്‍റെ മറുപടി തൃപ്തിക്കരമല്ലെന്നും നടപടി തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പുതിച്ചേരിയില്‍ വ്യാജ വാടകക്കരാറുണ്ടാക്കിയാണ് നടി വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും എറണാകുളം ആര്‍ ടി ഒ പറഞ്ഞു.

ഒരു കോടി രൂപ വിലവരുന്ന എസ് ക്ലാസ് ബെന്‍സാണ് വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പുതുച്ചേരിയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാ പോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത്. 20 ലക്ഷം നിികുതിയാണ് ക്രമക്കേടാണ് കണ്ടെത്തിയത്.