ചെറിയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജ് ആവശ്യമില്ല. ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന ഗതാഗത കമ്മിഷണര്‍ എല്ലാ ആര്‍ടി ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജ് ആവശ്യമില്ല. ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന ഗതാഗത കമ്മിഷണര്‍ എല്ലാ ആര്‍ടി ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഓട്ടോറിക്ഷ, ടാക്സി, മിനി ബസ്, വലിയ ടാക്‌സികാറുകള്‍, ചെറിയ ടിപ്പറുകള്‍ എന്നിവ ഓടിക്കാന്‍ ഇനിമുതല്‍ ബാഡ്ജ് ആവശ്യമില്ല.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്കൊഴികെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനും ബാഡ്ജ് നിര്‍ബന്ധമായിരുന്നു. ഇതുസംബന്ധിച്ച് 2017 ജൂലായ് മൂന്നിനു സുപ്രീംകോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കിയിട്ടും ബാഡ്ജിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കേരളം വിധി നടപ്പാക്കാതിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് ഇറങ്ങിയതോടെ 7500 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ബസുകള്‍, ചരക്കുവാഹനങ്ങള്‍, വലിയ ബസുകള്‍, വലിയ ടിപ്പറുകള്‍, എയര്‍ബസുകള്‍ എന്നിവ ഓടിക്കാന്‍ മാത്രമേ ഇനി ബാഡ്ജ് വേണ്ടൂ.

പ്രതിഫലം പറ്റി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജുള്ളവര്‍ ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും ഡ്രൈവിങ് ലൈസന്‍സ് പുതുക്കണമായിരുന്നു. 450 രൂപയായിരുന്നു പുതുക്കല്‍ ഫീസ്. ഒരുമാസം വൈകിയാല്‍ 1100 രൂപയായിരുന്നു പിഴ.