കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ ബി ജെ പി പ്രവർത്തക‍ർക്ക് ചുട്ട മറുപടി കൊടുത്ത ഉത്തർ പ്രദേശിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ താരം. മതിയായ രേഖകൾ കൂടാതെ വാഹനമോടിച്ച ബിജെപി പ്രാദേശിക നേതാവിൽനിന്ന് പിഴ ഈടാക്കിയതിൽ പ്രതിഷേധവുമായെത്തിയവർക്ക് ആവശ്യം മുഖ്യമന്തിയോട് പോയി പറയൂ എന്നായിരുന്നു ഇവർ നൽകിയ മറുപടി.

ബിജെപിയുടെ ജില്ലാ നേതാവായ പ്രമോദി ലോധിക്ക് മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതേ തുടർന്ന് പ്രമോദ് ലോധി പൊലീസിനോട് അപമര്യാദയായി പെരുമാറി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് സ്റ്റേഷനിലെത്തിയ പാർട്ടി പ്രവർത്തകർ പൊലീസിനോട് കയർത്തു. പൊലീസിനെതിരെ മുദ്രാവാക്യവും മുഴക്കി.

പ്രവർത്തകർക്കുമുന്നിൽ മുട്ടു മടക്കാൻ തയ്യാറാകാതിരുന്ന ശ്രേഷ്ഠാ താക്കൂർ നിങ്ങൾ ബി ജെ പി മുഖ്യമന്ത്രിയുടെ അടുത്തുപോയി വാഹനങ്ങൾ പരിശോധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് എഴുതിവാങ്ങിക്കൊണ്ടു വന്നാൽ ഇതിൽനിന്ന് പിൻമാറാം എന്നാണ് പ്രവർത്തകർക്ക് മറുപടി നൽകിയത്. പൊലീസിന്‍റെ കൃത്യ നിർവ്വഹണത്തിന് തടസ്സം നിന്ന പ്രവർത്തകരുടെ വീഡിയോ പുറത്തായതോടെ കനത്ത വിമർശനമാണ് സർക്കാരിനെതിരെ നവമാധ്യമങ്ങളിൽ ഉയരുന്നത്.