Add Asianetnews as a Preferred SourcegooglePreferred

ഒടുവില്‍ 100 മീറ്ററോളം അകലെ, ആകാശത്ത് വട്ടമിട്ടു നില്‍ക്കുന്ന ഹെലികോപ്റ്ററിനു കീഴിലെത്തി നാലു ചക്രത്തിലേക്ക് കാര്‍ വീഴുമ്പോള്‍ സ്‍പീഡോ മീറ്ററില്‍ വേഗം മണിക്കൂറില്‍ 186.269 കിലോമീറ്റര്‍.

ഫിന്‍ലന്‍ഡിലെ സെയിനാജോക്കി വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍, വെസാ കിവ്‍മകി എന്നു പേരുള്ള നാല്‍പ്പതുകാരന്‍ സ്റ്റണ്ട് ഡ്രൈവര്‍ ആ കറുത്ത ബിഎംഡബ്ലിയു ത്രീ സീരീസ് കാര്‍ ഓടിച്ചു കയറ്റിയത് ലോക റെക്കോര്‍ഡിലേക്കാണ്. കേവലം രണ്ടു ചക്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വേഗതയില്‍ കാറോടിച്ച ഡ്രൈവര്‍ എന്ന റെക്കോര്‍ഡ്.

19 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് വെസ തിരുത്തിയത്. 1997ല്‍ ഗൊരാന്‍ എലിയാസണ്‍ എന്ന ഡ്രൈവര്‍ വോള്‍വോ 850 ടര്‍ബോ സൈഡ് വീലില്‍ ഓടിച്ചു നേടിയ 181.244 കിലോമീറ്റര്‍ എന്ന വേഗമാണ് വെസക്ക് മുന്നില്‍ വഴിമാറിയത്. ആറ് വയസ്സ് മുതല്‍ സ്റ്റണ്ട് ഡ്രൈവിംഗ് പരിശീലിക്കുന്ന വെസ തന്‍റെ ദീര്‍ഘകാലത്തെ സ്വപ്നമായാണ് ഈ നേട്ടത്തെപ്പറ്റി പറയുന്നത്.

560 എന്‍എം ടോര്‍ക്കും 255 എച്ച്പി ശക്തിയുമുള്ള 3 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വെസെ ഓടിച്ച ഇ92 ബിഎംഡബ്ലിയു 330ഡി ക്ക് കരുത്തു പകരുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്‍മിഷനുള്ള കാറിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലെത്താന്‍ കേവലം 5.6 സെക്കന്‍ഡ് മതി. നോക്കിയാന്‍ ടയേഴ്‍സുമായി സഹകരിച്ചായിരുന്നു വെസയുടെ പ്രകടനം. പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങള്‍ ഡ്രൈവറുടെ സുരക്ഷക്കായി വാഹനത്തില്‍ ഒരുക്കിയിരുന്നു.