തിരുവനന്തപുരം: കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ ഇനി കൂടുതല്‍ പാടുപെടും. ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രൈവിംഗ് ടെസ്റ്റില്‍ 'എച്ച് ‘ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍നിന്നു രണ്ടര അടിയായി കുറയ്‍ക്കാനും വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന പതിവ് ഒഴിവാക്കാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ ഇനി അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്‌സ് എടുക്കണം.

ഇപ്പോള്‍ ‘എച്ച്’ പരീക്ഷയ്ക്കുശേഷം റോഡ് പരീക്ഷ നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിര്‍ബന്ധമില്ല. പക്ഷേ, പുതിയ നിയമമനുസരിച്ചു കയറ്റത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ട് ഓടിച്ചുകാണിക്കണം. ഇതിനൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിക്കണം. രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്കിങ് ചെയ്യാനാകുമോയെന്നുള്ള പരീക്ഷയും ഉണ്ടാകും.

എല്ലാ ജില്ലകളിലും കമ്പ്യൂട്ടർവൽകൃത ഡ്രൈവിംഗ് സംവിധാനം നടപ്പിലാക്കും. പ്രധാനമായും ഏഴ് രീതിയിലാണ് പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്. തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പിലാകും.

പ്രധാന പരിഷ്‌കാരങ്ങൾ താഴെപ്പറയുന്നു

* എച്ച് എടുക്കുമ്പോൾ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയിൽ നിന്നും രണ്ടര അടിയാക്കി കുറച്ചു

* വാഹനം റിവേഴ്‌സ് എടുക്കുമ്പോൾ വളവുകൾ തിരിച്ചറിയുന്നതിനായി കമ്പിയിൽ ഡ്രൈവിംഗ് സ്‌കൂളുകാർ അടയാളം വയ്ക്കുന്ന പതിവ് ഇനി മുതൽ അനുവദനീയമല്ല.

* റിവേഴ്‌സ് എടുക്കുമ്പോൾ തിരിഞ്ഞ് നോക്കാനോ, ഡോറിന് വെളിയിലേയ്ക്ക് നോക്കാനോ അനുവദിക്കില്ല.

* നിരപ്പായ സ്ഥലത്തിന് പുറമേ കയറ്റത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനവും വിജയകരമായി മുന്നോട്ട് ഓടിച്ച് കാണിക്കണം.

* രണ്ട് വാഹനങ്ങൾക്കിടയിൽ വാഹനം പാർക്കിംഗ് ചെയ്തും കാണിക്കണം.

* സെൻസറും ക്യാമറയും വ്യാപകമാക്കുന്നു