പറവൂരിൽ വി ഡി സതീശന് നൽകിയ സ്വീകരണത്തിൽ നടൻ മോഹൻലാൽ. സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ്‌ വി ഡി സതീശൻ. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു.

കൊച്ചി: മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക്‌ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു. സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ്‌ അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ലെന്നും മോഹൽലാൽ പറഞ്ഞു. സതീശൻ സർ എന്നാണ് അദ്ദേഹം മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്. വി ഡി സതീശന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. സലിം കുമാർ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചില ആകുലതകളും മോഹൻലാൽ പറഞ്ഞു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുത്. നർകോട്ടിക് ഈസ് ഡേർട്ടി ബിസിനസ് എന്നു പറഞ്ഞ മോഹൻലാൽ, ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീ യെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ മാറ്റം കൊണ്ടുവരാൻ കഴിയട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.

മോഹൻലാലിന്‍റെ വാക്കുകൾ

"ഭൂമിയിലെ ഏറ്റവും മനോഹരമായ ദേശത്തിന്‍റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് സതീശൻ സാർ. മഴയും പുഴകളും മലയും കാടും കടലും അനുഗ്രഹിച്ച ഒരിടം. തൊഴിലിന്‍റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ഒരാളാണ് താൻ. അപ്പോഴെല്ലാം നമ്മുടെ നാടിന്‍റെ അമൂല്യമായ സമ്പത്തിനെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിയിട്ടുണ്ട്. സാമാന്യത്തിലധികം വായനയും ചിന്തയുമുള്ള സതീശൻ സാറിന് ഇക്കാര്യങ്ങൾ എല്ലാം എന്നേക്കാൾ നന്നായിട്ട് അറിയാം എന്ന് ഉറപ്പാണ്. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് ആയ ശ്രീ വി ഡി സതീശൻ സാർ നെഹ്റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് പ്രത്യാശിക്കുന്നു.

YouTube video player