ഫ്രഞ്ച് വൈമാനികൻ പറക്കും കാറിൽ ഇംഗ്ലീഷ് ചാനൽ മറികടന്നു. ബ്രൂണോ വെസോലി എന്ന ഫ്രഞ്ച് വൈമാനികനാണ് പറക്കുംകാറില്‍ പറന്ന് ചരിത്രമെഴുതിയത്.

മണൽക്കൂമ്പാര മേഖലകളിലെ യാത്രയ്ക്ക് അനുയോജ്യമായ ഡ്യൂൺ ബഗ്ഗിക്കൊപ്പം പാരാ ഗ്രൈഡർ ചേർത്തുണ്ടാക്കിയ പറക്കും കാറിലായിരുന്നു വെസോലിയുടെ അത്ഭുത യാത്ര. പെഗാസസ് എന്നായിരുന്നു കാറിന്‍റെ പേര്.

ഫ്രാൻസിലെ കലൈസില്‍ യുദ്ധകാല ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ച റൺവേയിൽ നിന്നാണ് ബുധനാഴ്ച വെസോലിയുടെ ‘പറക്കും കാർ’ പറന്നുയര്‍ന്നത്.

ഗ്രീക്ക് പുരാണത്തിലെ പറക്കുംകുതിരയെ അനുസ്മരിപ്പിച്ച ‘പെഗാസസ്’ എന്നു കാറിന് പേരിട്ടത്. ജെറോം ഡൗഫിയാണ് കാറിന്‍റെ ശില്‍പ്പി. ഇംഗ്ലീഷ് ചാനലിനു കുറുകെ 1909ൽ ആദ്യമായി പറന്ന് ചരിത്രം സൃഷ്ടിച്ച ബ്രസീലിയൻ ആൽബർട്ടോ സാന്റോസ് ഡുമൊണ്ടും ഫ്രഞ്ചുകാരനായ ലൂയി ബ്ലെരിയോട്ടുമൊക്കെയാണു ഡൗഫിയുടെ പ്രചോദനം.

എൺപതു ദിവസത്തിനകം ലോകം ചുറ്റി തിരിച്ചെത്തുന്ന ആകാശനൗകയായിരുന്നു ഡൗഫിയുടെ ആദ്യ സ്വപ്നം. അതിലേക്കുള്ള ആദ്യ ചുവടുവയ്പാണ് പെഗാസസ്.

സാധാരണ ഗതിയിൽ പറക്കും കാർ ഭൂമിയിലാണ് ഇറങ്ങാറുള്ളത്; എന്നാൽ അടിയന്തര സാഹചര്യം നേരിട്ടാൽ കടലിലും ഇറക്കും. എന്നാല്‍ പ്രിതബന്ധങ്ങളെയാകെ അതിജീവിച്ച് വെസോലിയുടെ പറക്കും കാർ 36 മൈൽ(59 കിലോമീറ്റർ) അകലെയുള്ള ഇംഗ്ലീഷ് തുറമുഖ നഗരമായ ഡോവറിൽ സുരക്ഷിതമായി ഇറങ്ങി.