മൂന്നു മാസത്തിനുള്ളില്‍ രാജ്യത്തെ രാജധാനി, ശതാബ്‍ദി ട്രെയിനുകളുടെ മുഖം മാറുമെന്ന് റെയില്‍വേ. പ്രത്യേക കാറ്ററിംഗ് ട്രോളി സര്‍വ്വീസ്, വിനോദോപാധികള്‍, യൂണീംഫോമിലുള്ള പ്രത്യേകം സ്റ്റാഫുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മാറ്റമാണ് റെയില്‍വേ ആലോചിക്കുന്നതെന്ന് പി ടി ഐയെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരെഞ്ഞെടുത്ത് 15 വീതം രാജധാനി, ശതാബ്‍ദി ട്രെയിനുകളില്‍ ഉള്‍പ്പെടെ 30 ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഉത്സവ സീസണായ ഒക്ടോബറില്‍ നടപ്പിലാവും വിധമുള്ള പദ്ധതിയാണ് റെയില്‍വേ ആലോചിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ട്രെയിനുകളുടെ കോച്ചുകളില്‍ സമൂലപരിഷ്കാരം നടപ്പിലാക്കും. ഈ ട്രെയിനുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രത്യേകപരിശീലനം നല്‍കിയ ആര്‍പിഎഫിന്‍റെ സേവനവും ഉഫയോഗിപ്പെടുത്തും.

സിനിമകളും സീരിയലുകളും കാണാനും സംഗീതം ആസ്വദിക്കാനുമുള്ള സംവിധാനങ്ങളും ഈ ട്രെയിനുകളില്‍ ഒരുക്കുന്നുണ്ട്.

മുംബൈ, ഹൗറ, പാറ്റ്ന, റാഞ്ചി, ഭുവനേശ്വര്‍ തുടങ്ങിയ 15 ഓളം രാജധാനി ട്രെയിനുകളിലും ഹൗറ - പുരി, ന്യൂ ഡല്‍ഹി - ഛണ്ഡിഗഢ്, ന്യൂ ഡല്‍ഹി - കാണ്‍പൂര്‍ തുടങ്ങിയ 15 ഓളം ശതാബ്‍ദി ട്രെയിനുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.