ഇതാണ് മോദിക്കുള്ള ഇസ്രയേലിന്‍റെ 71 ലക്ഷത്തിന്‍റെ സമ്മാനം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 71 ലക്ഷം രൂപവിലയുള്ള സമ്മാനവുമായെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നാലു ദിവസത്തെ സന്ദർശനത്തിനായി ജനുവരി 14നാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്.
ഈ സന്ദര്‍ശനത്തിനിടയില്‍ കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാൻ ശേഷിയുള്ള ജീപ്പായാരിക്കും നെതന്യാഹു മോദിക്ക് സമ്മാനിക്കുന്നതെന്നാണ് പിടിഐ ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.
ഇസ്രയേൽ വികസിപ്പിച്ചെടുത്ത ഗാൽ മൊബൈൽ എന്ന ജീപ്പാണ് മോദിക്ക് സമ്മാനിക്കാനായി കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ മെഡിറ്ററേനിയൽ കടൽത്തീരത്ത് വെച്ച് ജീപ്പിന്റെ പ്രവർത്തനരീതി ചോദിച്ചു മനസിലാക്കിയിരുന്നു. തുടര്‍ന്ന് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തിു. ഇതേ തുടർന്നാണ് ജീപ്പ് സമ്മാനിക്കാൻ ഇസ്രയേൽ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറഞ്ഞ സമയം കൊണ്ട് മാലിന്യവിമുക്തമായ ശുദ്ധജലം ഗാൽമൊബീൽ നൽകുമെന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്രയേൽ കമ്പനിയായഗാൽ വികസിപ്പിച്ചെടുത്ത ഗാല്‍മൊബൈലിന് ഒരു ദിവസം 20000 ലീറ്റർ വരെ കടൽ വെള്ളവും 80000 ലീറ്ററ്‍ നദീജലവും ശുദ്ധീകരിക്കാൻ സാധിക്കും. 1540 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. ഏകദേശം 390,000 ഇസ്രയേലി ഷെക്കല്‍ (ഏകദേശം 71 ലക്ഷം രൂപ) ആണ് ഈ ജീപ്പിന്റെ വില.