അടുത്തകാലത്ത് രാജ്യം കണ്ട ജനപ്രിയ വാഹനമോഡലാണ് ജീപ്പ് കോംപസ്. അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയവാഹനം ഇന്ത്യയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. മികച്ച വില്‍പ്പന നേടി മുന്നേറുന്നതിനിടയില്‍ കോംപസിന്‍റെ ചരിത്രത്തിലിതാ ഒരു കറുത്തപാട്. വണ്ടി വാങ്ങി മണിക്കൂറുകള്‍ക്കം ഫ്രണ്ട് വീല്‍ ഒടിഞ്ഞു തൂങ്ങിയതാണ് ആ വാര്‍ത്ത. അപകടത്തില്‍ വാഹന ഉടമ അദ്ഭുതകരമയാണ് രക്ഷപ്പെട്ടത്.

അസാമിലാണ് സംഭവം. ഗുവാഹത്തി സ്വദേശി ജയന്ത പുകാനാണ് ഈ ദുരനുഭവം. സംഭവം ഇങ്ങനെ. ഗുവഹാത്തിയിലെ മഹേഷ് മോട്ടോഴ്സിൽ നിന്നും കഴിഞ്ഞ ദിവസമാണ് ജയന്ത ജീപ്പ് കോംപസ് സ്വന്തമാക്കിയത്. തുടര്‍ന്ന് ഗുവാഹത്തിയിൽ നിന്ന് ദുലാജാനിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ജീപ്പ് കോംപസിന്റെ മുൻ പാസഞ്ചർ സൈഡ് വീൽ ഇളകിപ്പോയെന്നാണ് ജയന്ത് പറയുന്നത്. സംഭവം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തോടെയാണ് വൈറലായത്.

ജീപ്പിനെ പോലൊരു മൾട്ടി നാഷണൽ കമ്പനിയിൽ ഇത്ര നിലവാരമില്ലായ്മ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജയന്ത പറയുന്നത്. എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും പുതിയ വാഹനത്തിന്റ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇത് എന്നാണ് ജയന്തയ്ക്ക് പിന്തുണയുമായി എത്തിയവർ പറയുന്നത്. വലിയ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം. ജയന്തയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായെങ്കിലും ജീപ്പ് ഇന്ത്യ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.