കുവൈത്തിലെ ഗതാഗത കുരുക്ക് കുറക്കാനായി വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം.ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഗതാഗത മന്ത്രാലയം സര്‍ക്കാറിന് സമര്‍പ്പിച്ചതായി പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജിസിസി-അറബ് രാജ്യങ്ങളില്‍നിന്നുള്ളവര്‍,അടക്കമുള്ള വിദേശികള്‍ എന്നിവര്‍ ഒന്നിലധികം വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശം.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള നടപടികളുടെ ഭാഗമായി വകുപ്പ് നടത്തിയ പഠനത്തിലാണ് ഇത്തരമെരു നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ വാഹനങ്ങളുടെ മൊത്തം എണ്ണവും, റോഡുകള്‍ക്ക് അവയെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും സംബന്ധിച്ച് ഗതാഗത വകുപ്പ് താരതമ്യ പഠനം നടത്തുകയുണ്ടായി. ഏകദേശം 19 ലക്ഷം വാഹനങ്ങള്‍ ഉള്ളതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍, രാജ്യത്തെ റോഡുകള്‍ക്ക് 12 ലക്ഷം വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണുള്ളത്. ശേഷിയെക്കാളും വാഹനങ്ങളുടെ ആധിക്യമാണ് ഗതാഗതക്കുരുക്കിനു കാരണമെന്നാണ് കണ്ടെത്തല്‍. ആയതിനാല്‍,വിദേശികളുടെ വാഹന രജിസ്‌ട്രേഷന്‍ നടപടികള്‍ നിയന്ത്രിക്കണമെന്ന ആവശ്യമുയര്‍ന്നസാഹചര്യത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യറാക്കിയത്.ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്‍ വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സിന് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

മുമ്പ് വിദേശികള്‍ക്ക് 10-വര്‍ഷത്തേക്ക് നല്‍കിയിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോള്‍ ഇഖാമയുടെ കാലാവധിയുമായി ബന്ധപ്പെടുത്തിയാണ് അനുവദിക്കുന്നത്.ഒപ്പം,അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള തസ്തികയിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.കൂടാതെ,രാജ്യത്തെ ചില പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നതിന് ടോള്‍ ഏര്‍പ്പെടുത്താനുള്ള പഠനവും അധികൃതര്‍ നടത്തിവരുകയാണ് റിപ്പോര്‍ട്ടുള്ളത്.