ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാനുള്ള ശ്രമം; ലോറി മറിഞ്ഞു
നിറയെ യാത്രക്കാരുമായി അമിതവേഗതയിലെത്തി ഓവര്‍ ടേക്ക് ചെയ്യാൻ ശ്രമിച്ച കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിൽ ലോറി മറിഞ്ഞു
തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി അമിതവേഗതയിലെത്തി ഓവര്‍ ടേക്ക് ചെയ്യാൻ ശ്രമിച്ച കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിൽ ലോറി മറിഞ്ഞു. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. തമിഴ്‍നാട്ടില്‍ നിന്നും പച്ചക്കറി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മൂന്നുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തലനാരിഴയ്ക്കാണു വൻദുരന്തം ഒഴിവായത്. എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. തിരുനെൽവേലി ആളാംകോണത്തുനിന്നും പച്ചക്കറിയുമായി ആറ്റിങ്ങലിലേക്കു പോകുകയായിരുന്നു ലോറി. സിഗ്‌നൽലൈറ്റ് ഉള്ളതിനാൽ വേഗം കുറയ്ക്കുന്നതിനിടെയാണ് ബസ് മുന്നിൽ കയറാൻ ശ്രമിച്ചത്. ബസിൽ ഇടിക്കാതിരിക്കാൻ പെട്ടെന്നു നിർത്താനുള്ള ശ്രമത്തിനിടെയാണു ലോറി മറിഞ്ഞത്. ബസിന്റെ പിൻവശം ലോറിയില്‍ തട്ടിയെങ്കിലും ലോറി മറിഞ്ഞതിനാൽ ബസ് യാത്രക്കാർക്കു പരുക്കു പറ്റിയില്ല.
അപകടം നടന്നതറിഞ്ഞിട്ടും ബസ് നിർത്താതെ പോകാൻ ശ്രമിച്ചു. ഒടുവില്‍ നാട്ടുകാർ ബസ് തടഞ്ഞിട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.