കാറുകളുടെ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും എക്‌സേഞ്ച് നിരക്കിലുണ്ടായ വ്യതിയാനങ്ങളുമാണ് വര്‍ധനവിന് കാരണമായതെന്നാണ് കമ്പനി പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസങ്ങളില്‍ ടാറ്റ മോട്ടോഴ്‌സ് കാറുകളുടെ വിലയില്‍ 5000 രൂപ മുതല്‍ 25,000 രൂപ വരെ വര്‍ധിപ്പിച്ചരുന്നു. നിസാന്‍ 30,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. ഹ്യുണ്ടായി, വോക്‌സ് വാഗണ്‍, ടൊയോട്ട എന്നിവരും കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു.

ഹ്യുണ്ടായിയുടെ എന്‍ട്രി ലവല്‍ മോഡലായ ‘ഇയോണ്‍’ മുതല്‍ പ്രീമിയം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘സാന്റാ ഫെ’ വരെയുള്ളവയ്ക്കും ജനുവരി ഒന്നിനു വിലയേറും. പരമാവധി ഒരു ലക്ഷം രൂപ വരെയാണു വില ഉയരുക.

ഉല്‍പ്പാദനചിലവിലെ വര്‍ധന, വിദേശനാണ്യ വിനിമയ നിരക്കിലെ ചാഞ്ചാട്ടം, വിപണന ചിലവിലെ വര്‍ധന തുടങ്ങിയവയാണു വാഹന വില കൂടാന്‍ വഴി തെളിച്ചതെന്നുമാണ് കമ്പനി പറയുന്നത്.

ഇതേ കാരണമാണ് ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍സും പറയുന്നത്. കഴിഞ്ഞ മാസങ്ങളില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ നേരിട്ടതു വന്‍വര്‍ധനയാണെന്നാണ് നിസ്സാന്‍റെ വിശദീകരണം. ഇതോടെ ഉല്‍പ്പാദനചെലവ് കുത്തനെ ഉയര്‍ന്നു. ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സന്‍ ശ്രേണിയിലെ വാഹനങ്ങളുടെ വിലയും പുതുവര്‍ഷത്തില്‍ ഉയരും. ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തോടെ വിവിധ മോഡലുകളുടെ വിലയില്‍ 30,000 രൂപയുടെ വരെ വര്‍ധനയാണു നിലവില്‍ വരുന്നത്.

പുതുവര്‍ഷത്തില്‍ പ്രാബല്യത്തിലെത്തുന്ന വില വര്‍ധന ആദ്യം പ്രഖ്യാപിച്ചത് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനാണ്. പിന്നാലെ ടാറ്റയും റെനോയും അവരുടെ കാറുകൾക്ക്​ മൂന്ന്​ ശതമാനം വിലയിൽ വർധനവ്​ വരുത്തിയിരുന്നു. ഉല്‍പ്പാദന ചെലവും മറ്റുമാണ് എല്ലാവരും നിരത്തുന്ന കാരണങ്ങള്‍.