ലോകകപ്പ് വനിതാ ക്രിക്കറ്റിന്റെ ഫൈനലില്‍ പൊരുതിത്തോറ്റ ഇന്ത്യൻ ടീം നായിക മിതാലി രാജിനു സമ്മാനമായി കിട്ടിയത് ബി എം ഡബ്ല്യു കാർ. ആന്ധ്ര ക്രക്കറ്റ് അസോസിയേഷന്‍ മുന്‍ ചെയ്രമാനും ഇന്ത്യൻ ജൂനിയർക്രിക്കറ്റ് ടീം സെലക്ടറും ബിസിനസുകാരനുമായ വി ചാമുണ്ഡേശ്വർനാഥാണു മിതാലി രാജിനു കാർ സമ്മാനമായി നൽകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരബാദിൽ തിരിച്ചെത്തിയാലുടൻ മിതാലി രാജിനു കാർ കൈമാറുമെന്നാണു നാഥിന്റെ വാഗ്ദാനം. റിയോ ഒളിംപിക്സിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്കും ആഢംബര കാർ സമ്മാനമായി നൽകിയ വ്യക്തിയാണ് ചാമുണ്ഡേശ്വർനാഥ്.
ഇന്ത്യൻ ക്രിക്കറ്റിൽ വൻസ്വാധീനമാണു മിതാലി രാജ് ചെലുത്തുന്നതെന്ന് ചാമുണ്ഡേശ്വർനാഥ് വിലയിരുത്തി. ഏറെ നാളായി വനിതാ ക്രിക്കറ്റ് ടീമിന് ഉജ്വല നേതൃത്വമാണ് മിതാലി രാജ് നൽകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മികച്ച പ്രകടനമാണു രാജ്യത്തിന്റെ വനിതാ ക്രിക്കറ്റ് ടീം പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ വനിതാ ക്രിക്കറ്റ് മികച്ച പിന്തുണ അർഹിക്കുന്നുമുണ്ട്.
റിയോയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാഡ്മിന്റൻ വെള്ളി മെഡൽ ജേതാവ് പി വി സിന്ധു, വനിതാ ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്സിൽ നാലാമതെത്തിയ ദീപ കർമാൽകർ, ബാഡ്മിന്റൻ പരിശീലകൻ പുല്ലേല ഗോപിചന്ദ് എന്നിവർക്കായിരുന്നു ചാമുണ്ഡേശ്വർനാഥ് ബി എം ഡബ്ല്യു കാറുകൾ സമ്മാനമായി നല്‍കിയിരുന്നു.
മിതാലി രാജിനു കാർ സമ്മാനിക്കുന്നതും ഇതാദ്യമല്ല. വനിതകളുടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടി റെക്കോഡ് സൃഷ്ടിച്ചപ്പോൾ 2007ൽ അദ്ദേഹം രാജിനു ആഢംബര വാഹനം നല്‍കിയിരുന്നു. ഷെവർലെയായിരുന്നു അന്ന് സമ്മാനമായി നല്‍കിയത്.
