ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഓള്‍ ഇന്ത്യ പെർമിററ് നൽകിയിരുന്നു. എന്നാൽ ഇത് മറയാക്കിയായിരുന്നു സർവീസ്.
തിരുവനന്തപുരം : പുതുക്കിയ നാഷണല്‍ പെര്‍മിറ്റിന്റെ മറവിൽ സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളായി സർവ്വീസ് നടത്തുന്നത് കർശനമായി തടയാൻ തീരുമാനം. ഗതാഗതമന്ത്രി ആൻറണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് തീരുമാനം. ഈ മാസവും അടുത്ത് മാസവും പ്രത്യേക ഡ്രൈവ് നടത്തും. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഓള്‍ ഇന്ത്യ പെർമിററ് നൽകിയിരുന്നു. എന്നാൽ ഇത് മറയാക്കി സംസ്ഥാനത്ത് കെ എസ്.ആർടി.സി റൂട്ടുകളികളിൽ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സമാന്തര സർവ്വീസ് നടത്തുകയായിരുന്നു. ഇതിനെതിരെ പരിശോധന കർശനമാക്കി നടപടിയെടുക്കാനാണ് തീരുമാനം.
Asianet News | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Asianet News Live | #Asianetnews
വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാൻ കഴിയില്ല. മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാൽ നിയമം ദുർവ്യാഖ്യാനം ചെയ്ത് സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കായിരിക്കുമെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു.
വിജ്ഞാപനത്തിന്റെ പേരിൽ നടത്തുന്ന നിയമ ലംഘനം സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകളുടെയും കെ.എസ്.ആർ.ടി.സി ബസുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പൊതു സ്വകാര്യ മേഖലകളിലെ സ്റ്റേജ് കാര്യേജുകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നു. അവരുടെ തൊഴിലിനെ ബാധിക്കുന്ന വിധം നിയമത്തെ ദുർവ്യാഖ്യാനം ചെയ്തു നടത്തുന്ന നിയമലംഘനങ്ങൾ അനുവദിക്കില്ല. നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആർടിഒമാരുടെയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർമാരുടെയും നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് മോട്ടോർ വാഹന വകുപ്പ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
