മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നൽകേണ്ട സാക്ഷ്യപത്രം വ്യാജമായി നിർമിച്ചാണ് ബസുകൾ സര്‍വീസ് നടത്തിയതെന്ന് കണ്ടെത്തി.
പാലക്കാട് : സ്കൂൾ വിദ്യാർഥികളുമായുള്ള വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി സർവീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകൾ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കാവശ്ശേരിയിൽ, വടവന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബസുകളാണ് മോട്ടർ വാഹനവകുപ്പ് പിടികൂടിയത്. മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നൽകേണ്ട സാക്ഷ്യപത്രം വ്യാജമായി നിർമിച്ചാണ് ബസുകൾ സര്‍വീസ് നടത്തിയതെന്ന് കണ്ടെത്തി. വ്യാജ രേഖകൾ സമർപ്പിച്ചതിനും അനുമതിയില്ലാതെ സർവീസ് നടത്താൻ ശ്രമിച്ചതിനും 6250 പിഴ ഈടാക്കി. ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ടാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. പുലർച്ചെ സ്കൂൾ വളപ്പിലെത്തിയാണ് ഉദ്യോഗസ്ഥർ ബസുകൾ കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ചമച്ചതിന് ബസുടമകൾക്കെതിരെ പൊലീസും കേസെടുക്കും.

