വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ലാന്‍റ് ചെയ്യാന്‍ കഴിയുന്ന 12 ഹൈവേകള്‍ തയ്യാറാക്കാന്‍ ഇന്ത്യന്‍ വ്യോമസേന. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താനാണ് ഇവ തയ്യാറാക്കുന്നത്. ഇതിയായി കണ്ടെത്തിയ 21 നാഷണല്‍ ഹൈവേകളില്‍ 12 എണ്ണത്തിനാണ് വ്യോമസേന അംഗീകാരം നല്‍കിയത്.

ബാക്കിയുള്ള ഒമ്പത് റോഡുകളുടെ കാര്യത്തില്‍ വ്യോമസേന കൂടുതല്‍ പഠനം നടത്തിയ ശേഷം തീരുമാനമെടുക്കും. മാവോയിസ്റ്റ് ബാധിത മേഖലയായ ഒഡീഷ. ജാര്‍ഗണ്ഡ്, ചത്തീസ്ഗണ്ഡ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് മൂന്ന് റോഡുകള്‍. 2016ല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 

വരുന്ന നാലു മാസങ്ങള്‍ക്കുള്ളില്‍ ഇവയുടെ നിര്‍മ്മാണം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദീപക് കുമാര്‍ പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന റോഡുകള്‍ അടിയന്തിര സാഹചര്യങ്ങളില്‍ ബ്ലോക്ക് ചെയ്താണ് ഉപയോഗിക്കുകയെന്ന് വ്യോമസേന വൃത്തങ്ങള്‍ പറയുന്നു. നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് റോഡുകളുടെ നിയന്ത്രണ ചുമതല. പ്രൊജക്ടിനായി റോഡുകളുടെ ഫിറ്റ്നസ് വിശദമായി പരിശോധിക്കും.

ജംഷഡ്പൂര്‍- ബലസോര്‍- ചറ്റര്‍പുര്‍- ഡിഗ, കിഷന്‍ഗഞ്ച്- ഇസ്ലാംപൂര്‍, ദില്ലി- മുറാദാബാദ്, ബിജ്ബേര- ചിനാര്‍ ബഗ്, രാംപൂര്‍- കാത്തഗോഡം, ലക്നൗ- വാരണാസി, ദ്വാരക- മലിയ, ഖോരക്പൂര്‍- കോഞ്ചാര്‍, മോഹന്‍ബാരി- ടിന്‍സൂക്യാ, വിജയവാഡ- രാജമുന്ദ്രി, ചെന്നൈ- പുതുച്ചേരി, ഫലോദി- ജൈസാല്‍മര്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട റോഡുകള്‍