രാജ്യത്തെ ഐക്കണിക്ക് ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റ മൂന്നാമതു നിർമാണശാല പ്രവർത്തനം ആരംഭിച്ചു. ഐഷര്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഈ നിര്‍മ്മാണ ശാല ചെന്നൈയ്ക്കടുത്ത് വള്ളംവടഗലിലാണ് ആരംഭിച്ചത്. ഇതോടെ ബുള്ളറ്റുകള്‍ സ്വന്തമാക്കാനുള്ള കാത്തിരിപ്പ് കുറയുമെന്നാണ് പ്രതീക്ഷ.
50 ഏക്കർ വിസ്തൃതിയുള്ള ഈ പുതി നിർമാണശാലയിൽ നിന്ന് ആഭ്യന്തര, വിദേശ വിപണികളിൽ വിൽപ്പനയ്ക്കുള്ള മോഡലുകള്‍ കമ്പനി ഉൽപ്പാദിപ്പിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം 6,67,135 മോട്ടോർ സൈക്കിളുകളാണു കമ്പനി നിർമിച്ചു വിറ്റത്.
2017 ഏപ്രിൽ — ജൂലൈ മാസങ്ങളില്‍ 2,48,457 യൂണിറ്റ് ബൈക്കുകള്‍ കമ്പനി നിര്‍മ്മിച്ചു വിറ്റു. 2016ൽ ഇതേ കാലത്തെ അപേക്ഷിച്ച് 24% അധികമാണിത്. ആഭ്യന്തര വിൽപ്പന 24% വളർന്ന് 2,42,039 യൂണിറ്റായി. കയറ്റുമതിയിലും വന്‍വര്‍ദ്ധനയുണ്ടായി. 19ശതമാനമാണ് കയറ്റുമതി വര്‍ദ്ധന.
പുതിയ നിര്‍മ്മാണശാല സ്ഥാപിച്ചതോടെ 8.25 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയാണു കമ്പനി കൈവരിച്ചത്. വർധിച്ച ഉൽപ്പാദനശേഷി പ്രയോജനപ്പെടുത്തി വിൽപ്പനയിലും മികച്ച വളർച്ച കൈവരിക്കാനാവുമെന്നാണു റോയൽ എൻഫീൽഡിന്റെ പ്രതീക്ഷ.
ഏറ്റവുമധികം വിൽപ്പനയുള്ള ‘ക്ലാസിക് 350’സ്വന്തമാക്കാൻ രണ്ടു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോള്‍. മറ്റു മോഡലുകളൊന്നും ലഭിക്കാൻ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ട സാഹചര്യമില്ലെന്നും റോയൽ എൻഫീൽഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ ലാൽ വ്യക്തമാക്കി.
