Asianet News MalayalamAsianet News Malayalam

പണം വാങ്ങി കാറിലേക്ക് യാത്രികരെ ക്ഷണിച്ചു; കിട്ടിയത് മുട്ടന്‍പണി!

  • പണം വാങ്ങി സ്വകാര്യ കാറിലേക്ക് യാത്രികരെ ക്ഷണിച്ച യുവാവ് കുടുങ്ങി
RTO officials sieze Hyundai i20 Elite for car pooling
Author
Hyderabad, First Published Aug 13, 2018, 9:17 PM IST

പണം വാങ്ങി സ്വകാര്യ കാറിലേക്ക് യാത്രികരെ ക്ഷണിച്ച യുവാവ് കുടുങ്ങി. ബംഗ്ലുളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്ന കാർ പൂളിങ് ആപ്പില്‍ പോസ്റ്റിട്ട കാറുടമയായ യുവാവിനെയാണ് ബംഗളൂരു ആര്‍ടിഒ പിടികൂടിയത്. 

യുവാവിന്‍റെ അന്വേഷണം ശ്രദ്ധയില്‍പ്പെട്ട മോട്ടർവാഹന ഉദ്യോഗസ്ഥർ 1600 രൂപയ്ക്ക് യാത്ര ഉറപ്പിച്ചു. തുടര്‍ന്ന് സഹയാത്രികനെന്ന നാട്യേന എത്തിയ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുക്കുകയായിരുന്നു. തെലുങ്കാന റജിസ്ട്രേഷനുള്ള ഹ്യുണ്ടായി ഐ 20 ആണ് കാർ. പ്രൈവറ്റ് വാഹനം റജിസ്ട്രേഷൻ ഉപാധികൾ മറികടന്ന് കൊമേഷ്യൽ ആവശ്യത്തിനായി ഉപയോഗിച്ചു എന്ന വകുപ്പു ചുമത്തിയാണ് വാഹനം പിടിച്ചെടുത്തത്. തുടര്‍ന്ന് 2000 രൂപ പിഴ ചുമത്തി വാഹനം വിട്ടു നൽകി.

കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയ്ക്കാനും ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാനുമാണ് കാർ പൂളിങ് സംവിധാനങ്ങൾ. ഒരേ റൂട്ടിലേക്ക് പോകുന്ന ആളുകള്‍ ഒരു കാറില്‍ പോകുന്നതാണ് ഈ രീതി. ഇതിനായി നിരവധി ആപ്പുകളുമുണ്ട്. മെട്രോ നഗരങ്ങളിൽ ഈ സംവിധാനങ്ങൾ പലരും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. 

ജോലിയുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയ യുവാവ് തിരിച്ചു ഹൈദരാബാദിലേയ്ക്കുള്ള യാത്രയിലാണ് കാർ പൂൾ പരീക്ഷിക്കാൻ ശ്രമിച്ചത്. സ്വകാര്യ ആവശ്യങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്ന വാഹനത്തിൽ പണം വാങ്ങി ആളുകളെ കയറ്റാൻ സാധിക്കില്ല. ഇത്തരത്തിലുള്ള കാർ പൂളിങ്ങുകൾ നിയമ ലംഘനമാണ്.

ഇപ്പോള്‍ വിവിധ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ പൂളിംഗ് സംവിധാനം നടപ്പിലാക്കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ മൂന്നുപേരാണ് കാര്‍ഷെയറിംഗിനുള്ള മാനദണ്ഡം. ഫലത്തില്‍ മുൻപരിചയമില്ലാത്ത നാലുപേർ കാറിൽ ഒരുമിച്ചു യാത്ര ചെയ്യുകയാണ് ഇവിടെ. അതായത് ഇതിൽ ഒരാൾ ഡ്രൈവറും കാറിന്റെ ഉടമയുമാണ്. മറ്റു മൂന്നു പേരാണു യഥാർഥ യാത്രക്കാർ.

Follow Us:
Download App:
  • android
  • ios