മന്ത്രിമാരുടെ ഇഷ്ടവാഹനം ഇന്നോവ ക്രിസ്റ്റയുടെ വിശേഷങ്ങള്‍
ഇന്നോവ ക്രിസ്റ്റയുടെ വിശേഷങ്ങള്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ വാങ്ങിക്കൂട്ടിയത് 25 ഇന്നോവ ക്രിസ്റ്റ കാറുകളാണെന്ന വാര്‍ത്ത സാധാരണ ജനങ്ങള്‍ക്കൊപ്പം സംസ്ഥാനത്തെ വാഹന വിപണിയെക്കൂടിയാണ് അമ്പരപ്പിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മുണ്ടുമുറുക്കിയുടുക്കുന്നതിനെപ്പറ്റി മന്ത്രിമാര്‍ തന്നെ വാചാലരാകുന്നതിനിടയില്‍ കോടികള്‍ മുടക്കി ഇടതുപക്ഷ സര്‍ക്കാര്‍ ആഡംബര വാഹനങ്ങള്‍ വാങ്ങിക്കുന്നതിലെ വിരോധാഭാസമാണ് സാധാരണക്കാരെ അദ്ഭുതപ്പെടുത്തുന്നതെങ്കില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അധികാര കേന്ദ്രങ്ങളുടെ ഇഷ്‍ടവാഹനമായി ഇന്നോവയും ക്രിസ്റ്റയും മാറിയതാണ് വാഹനലോകത്തെ ചര്‍ച്ചാവിഷയം. ഒരുകാലത്ത് അംബാസിഡര്‍ കാറുകള്‍ അടക്കിഭരിച്ചിരുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ സ്ഥാനത്തേക്ക് ടൊയോട്ടയുടെ ഈ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ഓടിക്കയറിയത് വളരെ പെട്ടെന്നായിരുന്നു. ടൊയോട്ട ഇന്നോവയുടെയും രണ്ടാംതലമുറക്കാരന്‍ ക്രിസ്റ്റയുടെയും ചില വിശേഷങ്ങള്‍ ഇതാ.
1. ക്വാളിസിന്‍റെ പകരക്കാരന്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്ത്യയിലെ വിൽപ്പന വിജയം നേടിയ ഒരു മോഡലായിരുന്നു ക്വാളിസ്. ഈ ക്വാളിസിനു പകരക്കാരനായാണ് 2005 ൽ ഇന്നോവ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.
2. ക്രിസ്റ്റയെന്ന ചെറുപ്പക്കാരന്‍
2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ക്രിസ്റ്റ എന്നായിരുന്നു അടിമുടി മാറിയ പുത്തന്‍വാഹനത്തിനു ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ കോര്‍പറേഷന്‍ നല്‍കിയ ഓമനപ്പേര്. എക്സ്പോയിലെ താരമായിരുന്നു അന്ന് ഇന്നോവ ക്രിസ്റ്റ. പഴയ ഇന്നോവയെക്കാള്‍ നീളവും വീതിയും ഉയരവുമുള്ള വാഹനം. നീളം 180 എം.എമ്മും, വീതി 60 എം.എമ്മും, ഉയരം 45 എം.എമ്മും കൂടിയപ്പോള്‍ വീല്‍ബേസ് 2750 എം എം ആയിത്തന്നെ നിലനിര്‍ത്തി. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമായിരുന്നു ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സാഗണൽ ഗ്രിൽ, വലിയ ഫോഗ്‌ലാമ്പ് എന്നിവ മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. പഴയ ഇന്നോവയോട് സാദൃശ്യമുള്ളതാണ് വശങ്ങള്‍. എന്നാല്‍ വലിപ്പമേറിയ രണ്ട് ക്രോം വരകളുള്ള പുതിയ ഹെക്‌സാഗണല്‍ ഗ്രില്ലും പിന്നിലേക്ക് വളഞ്ഞ് നീളുന്ന ഹെഡ് ലാമ്പുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളുമൊക്കെ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കി.
3. ആഡംബരത്തികവ്
ടൊയോട്ടയുടെ ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടി.എന്‍.ജി.എ) പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച വാഹനത്തിനു പഴയ ഇന്നോവയെക്കാള്‍ ഭാരം കുറവായിരുന്നു. ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോസ്, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ്, നാവിഗേഷന്‍ സമന്വയിപ്പിച്ച ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സവിശേഷതകളും വാഹനത്തിനു മാറ്റു കൂട്ടി.
4. അതിശയിപ്പിക്കുന്ന ഇന്‍റീരിയര്‍
പഴയ ഇന്നോവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രിസ്റ്റയുടെ ഇന്റീരിയറിലായിരുന്നു അതിശയിപ്പിക്കുന്ന മാറ്റങ്ങൾ. ജർമൻ ലക്ഷ്വറി കാറുകളെ ഓർമിപ്പിക്കുന്ന ഭംഗിയും നിലവാരവും ഡാഷ്ബോർഡിനും ഇന്റീരിയർ ഘടകങ്ങൾക്കുമുണ്ടായിരുന്നു. ഒരു സ്വീകരണ മുറി പോലെ വിശാലമായിരുന്നു അകത്തളം. ഡ്യുവല്‍ ടോൺ അപ്ഹോൾസ്റ്ററി, അലുമിനിയം, വുഡൻ ട്രിമ്മുകൾ, ഡ്യുവൽടോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ പ്രത്യേകതകള്‍ നീണ്ടു. നേർത്ത നീലപ്രകാശം ചൊരിയുന്ന ആംബിയന്റ് ഇലൂമിനേഷൻ. വലിയ ഡയലുകളുള്ള ടാക്കോ സ്പീഡോ മീറ്ററുകൾക്കിടയിൽ ഇന്ധന ഉപഭോഗം, ശരാശരി വേഗം, താപനില തുടങ്ങിയ നിരവധി വിവരങ്ങൾ കാണിക്കുന്ന 4.2 ഇഞ്ച് ടിഎഫ്ടി മൾട്ടി ഇൻഫർമേഷൻ സ്ക്രീൻ. ഡാഷ്ബോർഡിന്റെ നടുക്കുള്ള ഏഴിഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയിൽ ഓഡിയോ, വീഡിയോ, നാവിഗേഷൻ, റിവേഴ്സ് ക്യാമറ എന്നിവ.
5. കനത്ത സുരക്ഷ
സുരക്ഷയുടെ കാര്യത്തിലും ഇന്നോവ ക്രിസ്റ്റ മുൻഗാമിയെക്കാൾ ഏറെ മിടുക്കനായിരുന്നു. അടിസ്‌ഥാന വകഭേദത്തിനു പോലും മൂന്ന് എയർബാഗുകളും എബിഎസും. കൂടിയ വകഭേദമായ സെഡ് എക്സിന് ഏഴ് എയർബാഗുകളും വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോളും ഹിൽ ഏഴിഞ്ച് ടച്ച് സ്ക്രീൻ നാവിഗേഷൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ക്ലൈമറ്റ് കൺട്രോൾ എസിയും പുഷ് സ്റ്റാർട്ട് ബട്ടനുമൊക്കെയുണ്ട്.
6. എഞ്ചിനും കിടു
രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. 1. വി.എന്‍.ടി ഇന്റര്‍കൂളര്‍ ഉള്ള 2.4 ലിറ്റര്‍ ജി.ഡി ഫോര്‍ സിലിണ്ടര്‍. 2. ഡ്യുവല്‍ വി.വി.ടി.ഐ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍. മാനുവല്‍, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഒപ്പം ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍.
7. വിലയും ഗംഭീരം
സാധാരണക്കാരന്‍റെ വാഹനസ്വപ്നങ്ങള്‍ക്കു നിരക്കുന്നതായിരുന്നില്ല ഇന്നോവ ക്രിസ്റ്റയുടെ വില. ഇപ്പോള്‍ ഒരു ഫുള്‍ ഓപ്ഷന്‍ ഡീസല്‍ മോഡല്‍ കിട്ടണമെങ്കില്‍ ഏകദേശം 26 ലക്ഷത്തിന് മേലെ ചിലവാകും. 25 ലക്ഷത്തിന് മുകളിലാണ് പെട്രോള്‍ മോഡലിന് വില. 6,68,82,307 രൂപയാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് ക്രിസ്റ്റ കാറുകള്‍ വാങ്ങുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയതെന്ന് അറിയുമ്പോഴാണ് എതിരാളികളില്‍ നിന്നുള്ള ക്രിസ്റ്റയുടെ വില വ്യത്യാസം എത്രയെന്ന് ചിന്തിച്ചു പോകുന്നത്.
8. കണ്ണു നിറയ്ക്കുന്ന മൈലേജ്
വണ്ടിയൊക്കെ ഗംഭീരമാണെങ്കിലും മൈലേജ് കേട്ടാല്‍ സാധാരണക്കാരന്‍റെ കണ്ണുനിറയും. ലിറ്ററിനു 12 കിലോമീറ്ററിനു മേലെയാണ് വാഗ്ദാനമെങ്കിലും പത്ത് കിലോമീറ്റര്‍ പോലും തികച്ചു ലഭിക്കാറില്ലെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പല വാഹന ഉടമകളും സാക്ഷ്യപ്പെടുത്തുന്നു.
9. ക്രിസ്റ്റ ടൂറിങ് സ്‌പോര്‍ട്ട്
ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2017ല്‍ ടൊയോട്ട അവതരിപ്പിച്ച പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡലായിരുന്നു ക്രിസ്റ്റ ടൂറിങ് സ്‌പോര്‍ട്ട്. ഇന്തോനേഷ്യന്‍ വിപണിയിലുള്ള വെഞ്ച്വറര്‍ MPV പതിപ്പായിരുന്നു ടൂറിങ് സ്പോര്‍ട്ടായി ഇന്ത്യയിലെത്തിയത്.
10. മുഖ്യമന്ത്രിക്ക് രണ്ട് ക്രിസ്റ്റ
കേരള മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് സ്പെയര്‍ അടക്കം രണ്ട് ക്രിസ്റ്റകളുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ക്രിസ്റ്റയിലാണ് യാത്ര ചെയ്യുന്നത്.