
പുത്തന്‍ കോംപാക്ട് സെഡാനുമായി വിപണിയും നിരത്തും കീഴടക്കാനെത്തുകയാണ് ടാറ്റ മോട്ടോഴ്‍സ്. കൈറ്റെന്നാണ് വിളിപ്പേര്. നാല് മീറ്ററില്‍ താഴെയുള്ള കോംപാക്ട് സെഡാന്‍ വിഭാഗത്തിലേക്കാണ് ടാറ്റയുടെ ന്യൂജനറേഷന്‍ ഹാച്ച്ബാക്കായ ടിയാഗോ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന കൈറ്റ് – 5 എത്തുന്നത്. കൈറ്റ് ഫൈവ് എന്നത് കാറിന്റെ പേരല്ല. തങ്ങളുടെ പുതിയ കോംപാക്റ്റ് സെഡാന്‍ പ്രൊജക്ടിന് ടാറ്റ നല്‍കിയിരിക്കുന്ന ഒരു കോഡ് നെയിം മാത്രമാണത്. ഓമനപ്പേരുകാരന്‍ കൈറ്റിന്‍റെ വിശേഷങ്ങള്‍.
ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയാണ് കൈറ്റിന്റെ അടിത്തറ. എക്സ്റ്റീരിയര്‍ ഡിസൈനിലും ടിയാഗോയുമായി ഏറെ സാമ്യം. എന്നാല്‍ ഇന്‍റീരിയര്‍ വേറിട്ടു നില്‍ക്കുന്നു. ഡിസൈന്‍ ആണ് കൈറ്റിന്‍റെ ഏറ്റവും വലിയ സവിശേഷത. പിന്‍ഭാഗം തന്നെ ഇതിനുള്ള തെളിവ്. സാധാരണയായി ഡിക്കിയുള്ള ഒരു സെഡാന്‍ കാറില്‍ നിന്ന് വ്യത്യസ്തമായി റൂഫ്‌ലൈന്‍ പിറകിലേക്ക് നീട്ടിയിറക്കിയിരിക്കുന്നു.

ഇതുകണ്ട് ഡിക്കിയില്ലെന്നാരും കരുതിയേക്കരുത്. 421 ലിറ്റര്‍ ആണ് കൈറ്റിന്റെ ബൂട്ട് സ്‌പെയ്‌സ്. എന്നുവച്ചാല്‍ കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുല്‍ സാധനങ്ങള്‍ പിറകില്‍ കയറ്റാന്‍ കഴിയുന്ന കാറെന്നര്‍ഥം. 407 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സുമായി ഹ്യുണ്ടായി എക്‌സ്‌ന്റെ് ആണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. മാറ്റം വരുത്തിയ റൂഫ് ലൈന്‍ കാരണം ടിയാഗോയെ അപേക്ഷിച്ച് കൈറ്റിന്റെ പിറകിലെ ഡോറിനും വലിപ്പും കൂടുതലുണ്ട്. അധികം ഒടിഞ്ഞു മടങ്ങാതെ എളുപ്പത്തില്‍ പിറകില്‍ കയറാം.
ഹക്‌സ, ടിയാഗോ എന്നിവയുടെ ഡിസൈന്‍ പിന്‍തുടര്‍ന്ന് ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയിലാണ് കൈറ്റ് 5 രൂപകല്പന. കൂടാതെ ടാറ്റയുടെ കണക്ട് നെക്സ്റ്റ് സിസ്റ്റവും വാഹനത്തിലുണ്ട്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 8 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടണ്ട് കണ്‍ട്രോളുകള്‍ എന്നീ ഫീച്ചറുകളും കൈറ്റിനെ വേറിട്ടതാക്കുന്നു.

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി എന്നീ സുരക്ഷാസന്നാഹങ്ങളും കൈറ്റിലുണ്ട്. ടിയാഗോയിലുള്ള റെവോട്രോൺ 1.2ലിറ്റർ, റെവോടോർക്ക് 1.05ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും കൈറ്റിനും കരുത്തുപകരുക.
പേരിടാത്തതിനാല്‍ നിലവില്‍ കൈറ്റ് 5 എന്ന കോഡ് നാമത്തില്‍ തന്നെയാവും ഈ വാഹനമറിയപ്പെടുക. വിപണിയിലെത്തുമ്പോള്‍ നല്‍കാന്‍ വിയാഗോ അല്ലെങ്കില്‍ ആള്‍ട്ടിഗോ എന്നീ പേരുകള്‍ ടാറ്റയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പേരു സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ നടന്നിട്ടില്ല. ദില്ലി എക്സ്ഷോറൂം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലായിട്ടായിരിക്കും വിലയെന്നും ഈ വര്‍ഷം മാര്‍ച്ചില്‍ വാഹനം വിപണിയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

