20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം നൽകി ഇന്ത്യൻ കോടീശ്വരൻ. അമേരിക്കൻ വ്യവസായിയും ഇന്ത്യൻ വംശജനുമായി ക്രിസ് സിങ്ങാണ് ഈ വേറിട്ട കോടീശ്വരന്‍. ആസ്ൺമാർട്ടിനും റെ‍ഡ്ബുള്‍ റേസിങും സഹകരിച്ചു നിർമിക്കുന്ന ഹൈപ്പർ സ്പോർട്സ് കാറായ ആസ്റ്റൺ‌ മാർട്ടിൻ വാൽക്യൂറിക്ക് 3.2 ദശലക്ഷം ഡോളർ വില വരും. ഏകദേശം 20 കോടിയളം രൂപ ഇന്ത്യന്‍ തുക വരുന്ന ഈ കാറിനാണ് 25 കോടി രൂപയുടെ നിറം ക്രിസ് നല്‍കിയിരിക്കുന്നത്.

20 കോടിയുടെ കാറിനെ 25 കോടിയുടെ പെയിന്‍റെന്നു കേട്ട് അമ്പരക്കേണ്ട. ചന്ദ്രനിൽ നിന്നുള്ള പാറ പൊടിച്ചാണ് കാറിന്റെ ലുണാർ റെഡ് കളറിൽ ചേർത്തത്. ഇത്തരത്തിൽ പെയിന്റ് അടിക്കുന്നതിന് ഏകദേശം ഇത്രയും തുക ചെലവാകുമെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപ്പോളോ മിഷന്റെ ഭാഗമായി ചന്ദ്രനിൽ നിന്ന് കൊണ്ടു വന്നിട്ടുള്ള പാറയുടെ ഒരു ഗ്രാമിന് തന്നെ ഏകദേശം 50,000 യുഎസ് ഡോളറാണ് വില. കാറിന് മുഴുവനായും പെയിന്റ് ചെയ്യാൻ ഏകദേശം 85 ഗ്രാം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പുറത്തിറങ്ങുന്നതിന് മുമ്പേ ലോകത്തിലെ ഏറ്റവും മികച്ച ഹൈപ്പർ സ്പോർട്സ് കാർ എന്ന പേരു കേട്ട വാൽക്യൂറിയിൽ 6.5 ലീറ്റർ‌ വി 10 എൻജിനാണ് ഉപയോഗിക്കുന്നത്. 1130 ബിഎച്ച്പി കരുത്തുള്ള കാറിന്റെ വിരല്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ക്രിസ് സിങ് കാറിന്റെ നിറത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ഒരു കൂട്ടരുടെ വാദം.

എന്തായാലും ക്രിസിന്‍റെ ആഢംബരവാഹനപ്രേമം പരസ്യമാണ്. ഇദ്ദേഹത്തിന്‍റെ ഗ്യാരേജിൽ ലംബോർഗിനി, കോണിസേഗ്, ഫെരാരി തുടങ്ങി സൂപ്പർകാറുകളുടെ നീണ്ട നിര തന്നെയുണ്ട് . ലോകത്തിലെ ഏക കോണിസേഗ് അഗേര എഎസ്എക്സിന്റെ ഉടമയാണ് ക്രിസ്.