ന്യൂഡല്‍ഹി: വാഹന ഉടമകള്‍ക്ക് സുപ്രീം കോടതിയില്‍ നിന്നും ഇതാ ഒരു ദു:ഖവാര്‍ത്ത. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്ത (പിയുസി) വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം സി മേത്തയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്‍റെതാണ് ഉത്തരവ്.

പുകപരിശോധനാ കേന്ദ്രങ്ങളെ ഓണ്‍ലൈന്‍ ശൃംഖലിയിലൂടെ ബന്ധിപ്പിക്കാനുള്ള പരിസ്ഥിതി മലിനീകരണ നിടന്ത്രണ അതോറിറ്റിയുടെ നിര്‍ദ്ദേശവും സുപ്രീംകോടതി അംഗീകരിച്ചു. പുകപരിശോധന നടത്തുന്നതിനു മുമ്പ് ഓണ്‍ലൈനായി അതിന്‍റെ ഫീസ് അടക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്താമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബിഎസ് 4 വാഹനങ്ങളുടെ പുകപരിശോധനാ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച ഹര്‍ജികള്‍ സെപ്തംബര്‍ 21ന് കോടതി വീണ്ടും പരിഗണിക്കും.