കുരങ്ങുകളെ ഉപയോഗിച്ച് കാറിന്റെ പുക പരിശോധിച്ചതില്‍ മാപ്പ് ചോദിച്ച് ജര്‍മ്മന്‍ കാര്‍ കമ്പനിയായ ഫോക്‌സ്‍വാഗന്‍. ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‍വാഗന്‍ പത്തോളം കുരങ്ങുകളെ പുതിയ മോഡല്‍ കാര്‍ പുറത്തുവിടുന്ന പുക ശ്വസിപ്പിച്ചതിനാണ് മാപ്പ് പറഞ്ഞത്. 

ഫോക്‌സ്‍വാഗന്‍, ഡൈമ്‍ലര്‍ എ ജി, ബിഎംഡബ്ലു എ ജി, റോബര്‍ട്ട് ബോസ്‌ക് എന്നീ കാര്‍ കമ്പനികള്‍ ചേര്‍ന്ന് ചുമതലപ്പെടുത്തിയ പഠന ഗ്രൂപ്പാണ് പരിശോധന നടത്തിയതെന്നും കമ്പനി പറഞ്ഞു. പരിശോധനകള്‍ക്കായി കുരങ്ങുകളെ ഉപയോഗിച്ചത് തെറ്റാണെന്ന് വ്യക്തമായി. അത്തരത്തില്‍ പഠനം നടത്താന്‍ പാടില്ലായിരുന്നുവെന്നും നടപടിയില്‍ ഖേദിക്കുന്നതായും കമ്പനി അറിയിച്ചു. 

കമ്പനി നടത്തിയ പരീക്ഷണം മിൃഗങ്ങളെ പീഡിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മീഷന്‍ വ്യക്തമാക്കി. 2014ലാണ് പുതിയ മോഡല്‍ കാര്‍ പുറത്തുവിടുന്ന പുക പരിശോധിക്കാന്‍ ഫോക്‌സ് വാഗന്‍ കുരങ്ങുകളെ ഉപയോഗിച്ചത്. 

വാഹനത്തില്‍നിന്ന് പുറത്തുവിടുന്ന പുക പരിശോധനയ്ക്കായി മനുഷ്യരെ ശ്വസിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാറില്‍നിന്ന് പുറത്തുവരുന്ന നൈട്രജന്‍ ഓക്‌സൈഡ് ശ്വസിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘട കണ്ടെത്തിയിട്ടുണ്ട്.