സെഡാന്‍, കോംപാക്റ്റ് എസ്.യു.വി കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം

ജര്‍മ്മന്‍ വാഹനനിര്‍മാതാക്കളായ ഫോക്സ് വാഗന്‍ ഹാച്ച് ബാക്ക് വിപണിയില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ട്‌. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഹാച്ച് ബാക്ക് സെഗ്മെന്‍റില്‍ പുതിയ കാറുകള്‍ ഇറക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. പകരം സെഡാന്‍, എസ്.യു.വി കാറുകളുടെ വിപണിയാണ് ഫോക്സ് വാഗന്‍ ലക്ഷ്യം വയ്ക്കുന്നത്. 

കൂടുതല്‍ ലാഭം ലക്ഷ്യം വച്ചാണ് സെഡാന്‍, കോംപാക്റ്റ് എസ്.യു.വി കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്‌. അതിനാല്‍ പോളോയുടെ ആറാമത് ജനറേഷന്‍ അടുത്തൊന്നും വിപണിയില്‍ എത്തുമെന്ന് വാഹന പ്രേമികള്‍ പ്രതീക്ഷിക്കേണ്ടതില്ല. 

കഴിഞ്ഞ ജൂണിലാണ് പോളോയുടെ ആറാമത് ജനറേഷന്‍ ഫോക്സ് വാഗന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഉടന്‍ തന്നെ പുതിയ പോളോ വിപണിയില്‍ എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുകയായിരുന്നു. കമ്പനിയുടെ ഇന്ത്യ 2.0 സ്ട്രാറ്റജിയില്‍ സെഡാന്‍ കാറുകള്‍ക്ക് ഏറ്റവും കുറവ് മുന്‍ഗണന ഉള്ളതിനാലാണിത്. 

മാരുതി സുസുകിയും ഹ്യുണ്ടായ്‌യുമാണ്‌ ഇന്ത്യയിലെ ചെറുകിട വാഹന വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഏകദേശം 2000 പോളോ കാറുകളാണ് മാസം ഇന്ത്യയില്‍ വിറ്റ്‌ പോകുന്നത്. എന്നാല്‍ അടുത്ത ജനറേഷന്‍ പോളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുറഞ്ഞത്‌ അഞ്ചു വര്‍ഷം എങ്കിലും കാത്തിരിക്കേണ്ടി വരും.