സൗദിയില്‍ താമസിയാതെ വനിതകള്‍ ട്രാഫിക് പോലീസിന്‍റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് പല ഭാഗത്തും വനിതാ ഡ്രൈവിംഗ് സ്കൂള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

അടുത്ത ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സൗദിയില്‍ വനിതാ ട്രാഫിക് പോലീസ് വിഭാഗം രൂപീകരിക്കുന്നത്. താമസിയാതെ വനിതകള്‍ ട്രാഫിക് പോലീസിന്‍റെ ഭാഗമാകുമെന്ന് സൗദി ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ്‌ അല്‍ ബസ്സാമി അറിയിച്ചു. ഉന്നധാധികാര സമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ വനിതാ പോലീസ് വിഭാഗം രൂപീകരിക്കും.

നിലവില്‍ പാസ്പോര്‍ട്ട്‌ വിഭാഗം, സുരക്ഷാ വിഭാഗം, ജയില്‍ വകുപ്പ് എന്നിവിടങ്ങളില്‍ വനിതകള്‍ ഉണ്ട്. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ വനിതാ ഡ്രൈവിംഗ് സ്കൂള്‍ ആരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ ആയിരിക്കും അധ്യാപകര്‍. യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പുറമേ പുറത്തുള്ളവര്‍ക്കും ഇവിടെ ഡ്രൈവിംഗ് പഠിക്കാന്‍ അവസരം ഉണ്ടാകും.

സമഗ്ര വികസന പദ്ധതിയായ ‘വിഷന്‍ 2030’ന്‍റെ ഭാഗമായി സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകളില്‍ വലിയ തോതിലുള്ള പരിഷ്കാരങ്ങളാണ് സൗദി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സിനിമകള്‍ക്ക് അനുമതി, വനിതകള്‍ക്ക് കായിക സ്റ്റേഡിയങ്ങളില്‍ പ്രവേശനം, മെഗാ സിറ്റി പ്രോജക്ടുകള്‍ തുടങ്ങിയവ ഇതില്‍ പെടും.