വണ്‍വേ തെറ്റിച്ച് വാഹനം ഓടിക്കുക, ഇടുതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ ഡ്രൈവിംഗ് ദുശീലങ്ങള്‍ വരുത്തി വയ്ക്കുന്ന അപകടങ്ങളും ഗതാഗതക്കുരുക്കുകളും പലയിടത്തും നിത്യസംഭവങ്ങളാണ്. 

വണ്‍വേ തെറ്റിച്ച് വാഹനം ഓടിക്കുക, ഇടുതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ ഡ്രൈവിംഗ് ദുശീലങ്ങള്‍ വരുത്തി വയ്ക്കുന്ന അപകടങ്ങളും ഗതാഗതക്കുരുക്കുകളും പലയിടത്തും നിത്യസംഭവങ്ങളാണ്. റോഡിലൂടെ തങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ വാഹനം ഓടിക്കാമെന്ന ധാരണയാണ് ഇത്തരം ശീലങ്ങള്‍ക്ക് പിന്നില്‍. മതിയായ ശിക്ഷ ഇല്ല എന്നതും ഈ ദുശീലങ്ങള്‍ക്ക് വളം വച്ചുകൊടുക്കുന്നുണ്ട്. റോങ് സൈഡ് ഡ്രൈവര്‍മാരോട് പിഴ ഈടാക്കി വിട്ടയയ്ക്കുന്നതാണ് നിലവിലെ കീഴ്‌വഴക്കം. എന്നാല്‍ ഇത്തരക്കാരെ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് പുനെ പൊലീസ്.

ഇത്തരം അപകടങ്ങളില്‍ ശിക്ഷ കടുപ്പിച്ചിരിക്കുകയാണ് പുണെ പോലീസ്. അതായത് പുണെയില്‍ ഇനി ഇത്തരം നിയമ ലംഘകര്‍ക്ക് പിഴയടച്ച് തടിതപ്പാന്‍ കഴിയില്ല. കൈയോടെ പിടിക്കപ്പെടുന്നവര്‍ക്ക് ആറ് മാസം വരെ തടവ് ശിക്ഷ വരെ നടപ്പാക്കാനാണ് പോലീസിന്‍റെ തീരുമാനം. റോങ് സൈഡ് ഡ്രൈവര്‍മാര്‍ മൂലം അപകടം പതിവായതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ പുതിയ നീക്കം.

ട്രാഫിക് നിയമം ലംഘിക്കുന്നതിന് ആയിരം രൂപ പിഴയോ ആറ് മാസം വരെ തടവ് ശിക്ഷയോ വിധിക്കാമെന്ന് പുണെയിലെ പിംപ്രി പോലീസ് കമ്മീഷണര്‍ ആര്‍ കെ പത്മനാഭന്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവരെ കൈയോടെ പിടികൂടുന്നതിനായി നാല് മുതല്‍ എട്ട് വരെ പോലീസുകാരടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്.