Asianet News MalayalamAsianet News Malayalam

കാഞ്ഞങ്ങാട്ടൊരു കവിതക്കൃഷി, മൂന്നാഴ്ചത്തെ കൊയ്ത്തുല്‍സവം, ഒടുവിലിതാ ഒരു കവിതാ സമാഹാരം!

കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് സമാനതകളില്ലാത്ത ഇത്തരമൊരു കാവ്യസമാഹാരം പിറന്നത്. കോളേജിലെ നെഹ്‌റുവിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് സെന്ററാണ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇത്തരമൊരു കവിതക്കൃഷി നടത്തിയത്.

Kanhangad Nehru college release an anthology of poems by teachers and non teachers
Author
First Published Feb 24, 2024, 3:03 PM IST

പല വീക്ഷണങ്ങള്‍, പല രചനാരീതികള്‍, പല തരം ഭാവുകത്വങ്ങള്‍. ഇവയെല്ലാം ഒരുമിച്ച് ചേര്‍ന്നപ്പോള്‍ കലാലയത്തിന്റെ ജീവാത്മാവും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത ബഹുസ്വരതയുടെ കാലികമായ ആഘോഷമായി അത് മാറി. 

Kanhangad Nehru college release an anthology of poems by teachers and non teachers

കവിത പൂക്കുന്ന വഴികള്‍

കാഞ്ഞങ്ങാട്: ഓരോ ദിവസവും ഓരോ വിഷയം. ഓരോ വിഷയത്തിലും ഓരോ കവിതകള്‍. ഇങ്ങനെയൊരു ആശയം മുന്നില്‍ വന്നപ്പോള്‍, ഒരു കോളജിലെ അധ്യാപകരും അനധ്യാപകരും അതിനോട് പ്രതികരിച്ചത് അതിമനോഹരമായ കവിതകളുമായി. 21 ദിവസം ഒരു വാട്ട്‌സാപ്പ്ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട ആ കവിതകള്‍ ഇപ്പോഴിതാ ഒരു പുസ്തകമായിരിക്കുന്നു. മൂന്നാഴ്ചക്കാലം ഒരു കലാലയത്തിലെ അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ സ്വയം അടയാളപ്പെടുത്തിയ ആ പുസ്തകം ഇന്നലെ പുറത്തിറങ്ങി. 

കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് സമാനതകളില്ലാത്ത ഇത്തരമൊരു കാവ്യസമാഹാരം പിറന്നത്. കോളേജിലെ നെഹ്‌റുവിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് സെന്ററാണ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇത്തരമൊരു കവിതക്കൃഷി നടത്തിയത്. ഓരോ ദിവസവും ഓരോ വിഷയം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. അതിനോട് പ്രതികരിച്ച് കോളജിലെ അധ്യാപക, അനധ്യാപകര്‍ അവരവരുടെ കവിതകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. ഇതായിരുന്നു പരീക്ഷണം. ആവേശകരമായിരുന്നു പ്രതികരണം. മുന്നിലെത്തുന്ന വിഷയങ്ങളെ കവിതയുടെ പ്രിസത്തിലൂടെ കടത്തിവിട്ടപ്പോള്‍ വ്യത്യസ്തമായ സൃഷ്ടികള്‍ പിറന്നു. പല വീക്ഷണങ്ങള്‍, പല രചനാരീതികള്‍, പല തരം ഭാവുകത്വങ്ങള്‍. ഇവയെല്ലാം ഒരുമിച്ച് ചേര്‍ന്നപ്പോള്‍ കലാലയത്തിന്റെ ജീവാത്മാവും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത ബഹുസ്വരതയുടെ കാലികമായ ആഘോഷമായി അത് മാറി. 

 

Kanhangad Nehru college release an anthology of poems by teachers and non teachers

പുസ്തകത്തിലെ ചില കവിതകള്‍
 

മൂന്നാഴ്ച തുടര്‍ച്ചയായി നടന്ന കവിതയുടെ ഈ കൊയ്ത്തുല്‍സവം വിഷയവൈവിധ്യം കൊണ്ടും കവിതകളുടെ കനം കൊണ്ടും പങ്കാളിത്തം കൊണ്ടും സവിശേഷമായിരുന്നു. പ്രകൃതി, പ്രണയം, സ്വാതന്ത്ര്യം, സമകാലികം, നൃത്തം തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളിലായിരുന്നു കവിതകള്‍ പിറന്നത്. ഓരോ ആഴ്ച ഓരോരുത്തരാണ് വിഷയങ്ങള്‍ നിര്‍ദ്ദേശിച്ചത്. മൂന്നാഴ്ച കൊണ്ട് 400-ലേറെ കവിതകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ഇവയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ മികച്ച കവിതകളാണ് ഇപ്പോള്‍ പുസ്തകമായി മാറിയത്. ഇത്തരമൊരു ശ്രമത്തിന് വേദിയൊരുക്കിയ നെഹ്‌റുവിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് സെന്ററിന്റെ ഡയരക്ടറും അധ്യാപകനുമായ ഡോ.എ. മോഹനനാണ് കവിതകള്‍ എഡിറ്റ് ചെയ്ത് സമാഹാരം തയ്യാറാക്കിയത്. 'കവിത പൂക്കുന്ന വഴികള്‍' എന്ന പേരിട്ട പുസ്തകത്തിന് പ്രശസ്ത കവി നാലപ്പാടം പത്മനാഭനാണ് ആമുഖം എഴുതിയത്. നൂറിലേറെ കവിതകളുടെ സമാഹാരമായ പുസ്തകം പത്മശ്രീ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. 

 

Kanhangad Nehru college release an anthology of poems by teachers and non teachers

കവിതകള്‍ എഴുതിയ അധ്യാപക-അനധ്യാപക കൂട്ടായ്മ

പ്രിന്‍സിപ്പല്‍ ഡോ. കെ.വി. മുരളി, ഡോ. നന്ദകുമാര്‍ കോറോത്ത്, ഡോ. എ.മോഹനന്‍, ഡോ. എന്‍.ടി. സുപ്രിയ, ഡോ. എം.കെ. റുഖയ്യ, എന്‍.സി. ബിജു, ഡോ. കെ.പി. ഷീജ, എം.കെ. സുധീഷ്, ഡോ. ധന്യ കീപ്പേരി, ഡോ. കെ. ലിജി, ഡോ. എം. അജേഷ്, ഡോ എ. ഉദയ, പി. അപര്‍ണ, ഡോ. തേജസ്വി ഡി നായര്‍, കെ.വി. അനിത, ടി. രേഷ്മ, വി.കെ. ഷിബില്‍, പി.വി. ഷൈമ, അഞ്ജലി വി കുമാര്‍, ഓഫീസ് സൂപ്രണ്ട് പി.കെ. ബാലഗോപാലന്‍, സുധീരന്‍ മയ്യിച്ച എന്നിവരാണ് ഈ സവിശേഷമായ ഈ കവിതായജ്ഞത്തില്‍ പങ്കാളികളായത്.  

 

Kanhangad Nehru college release an anthology of poems by teachers and non teachers

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കവിതാ സമാഹാരം പ്രകാശനം ചെയ്യുന്നു

കേരള രജിസ്‌ട്രേഷന്‍ - പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് ഇന്നലെ നടന്ന ലളിതമായ ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്തതത്.  പ്രിന്‍സിപ്പല്‍ ഡോ. കെ.വി. മുരളി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ കെ.രാമനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍. എച്ച്. ആര്‍. ഡി. സി. ഡയറക്ടര്‍ ഡോ.എ. മോഹനന്‍ സ്വാഗതവും ടി.വി. സുധീരന്‍ മയ്യിച്ച നന്ദിയും പറഞ്ഞു. ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത്, ഒ. ഷായിനി, വി. വിജയകുമാര്‍, ഡോ. എന്‍.ടി. സുപ്രിയ, പി.കെ. ബാലഗോപാലന്‍, സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാന്‍ കെ.വി. ഗോകുല്‍ രമേഷ് എന്നിവര്‍ സംസാരിച്ചു.

 

 Kanhangad Nehru college release an anthology of poems by teachers and non teachers

കാഞ്ഞങ്ങാട് കാവ്യോല്‍സവം
 

കവിതയും കാഞ്ഞങ്ങാട് നെഹ്‌റു കോളജുമായി ആഴത്തിലുള്ള ബന്ധം നേരത്തെയുണ്ട്. കവിതയുടെ ചൂട്ടുകത്തിച്ച് അവധൂതനായി അലഞ്ഞുനടന്ന മലയാളത്തിന്റെ മഹാകവി പി കുഞ്ഞിരാമന്‍നായരുടെ ജന്‍മദേശമായ കാഞ്ഞങ്ങാട്ടെ ഈ കാമ്പസില്‍ കവിത എന്നും സജീവ സാന്നിധ്യമാണ്. അതിനാലാണ് കേരളത്തിലെ കാമ്പസുകളിലാദ്യമായി കവിതയ്ക്കു മാത്രമായി ഒരു വാര്‍ഷികോല്‍സവം ഇവിടെ നടക്കുന്നത്. 'കാഞ്ഞങ്ങാട് കാവ്യോല്‍സവം' എന്നു പേരിട്ട ആ കാവ്യ മഹോല്‍സവം ഏഴ് വര്‍ഷമായി മുറതെറ്റാതെ ഈ കാമ്പസില്‍ നടന്നുപോരുന്നു. കേരളത്തില്‍ കവിതയ്ക്കായി നടക്കുന്ന ഏറ്റവും ഗംഭീര പരിപാടികളില്‍ ഒന്നായ 'കാഞ്ഞങ്ങാട് കാവ്യോല്‍സവത്തിന്റെ ഏഴാം എഡിഷന്‍ അഞ്ചു ദിവസം മുമ്പാണ് സമാപിച്ചത്.  രണ്ടുദിവസമായി നടന്ന ഇത്തവണത്തെ കാവ്യോത്സവത്തില്‍ മാധവന്‍ പുറച്ചേരി, കല്പറ്റ നാരായണന്‍, ദിവാകരന്‍ വിഷ്ണുമംഗലം, ടി.സി. ഈശ്വരന്‍ നമ്പൂതിരി, സംവിധായകന്‍ സെന്ന ഹെഗ്ഡെ, ഷീജ വക്കം, വി.സി. ബാലകൃഷ്ണന്‍, ഇ. ഉണ്ണികൃഷ്ണന്‍, സുബിന്‍ അമ്പിത്തറയില്‍, പി.വി. ഷാജികുമാര്‍, വിനില്‍ പോള്‍, സോമന്‍ കടലൂര്‍, വി.കെ ജോബിഷ്, ആര്‍. ഷിജു തുടങ്ങിയവര്‍ പങ്കെടുത്ത വിവിധ സെഷനുകള്‍ നടന്നിരുന്നു. 

 

Follow Us:
Download App:
  • android
  • ios