ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 81ാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവെച്ച് പുനലൂർ സ്വദേശി റീനുവും 33 റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡും.
തിരുവനന്തപുരം: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 81ാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവെച്ച് പുനലൂർ സ്വദേശി റീനുവും 33 റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡും. നാലാമത്തെ ശ്രമത്തിലാണ് റീനു ഈ നേട്ടത്തിലേക്കെത്തിയത്. ''നാല് വർഷമായി സിവിൽ സർവ്വീസ് പരീക്ഷക്കായി തയ്യാറെടുക്കുകയാണ്. നാലാമത്തെ ശ്രമമാണിത്. ഇങ്ങനെയൊരു നിമിഷം പ്രതീക്ഷിച്ചിരുന്നു. റിസൾട്ട് വന്നപ്പോൾ വളരെയധികം സന്തോഷം തോന്നി.'' ഫോറിൻ സർവീസായിരിക്കും ലഭിക്കുകയെന്നും റീനു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദൈവത്തിനോടാണ് ആദ്യം കടപ്പാട്. പിന്നെ കൂടെ നിന്ന ഫാമിലിക്കും ഫ്രണ്ട്സിനും എല്ലാവർക്കുമെന്ന് റീനുവിന്റെ വാക്കുകൾ.
പാലാ പറപ്പിള്ളിൽ കാരിക്കക്കുന്നിൽ ആൽഫ്രഡ് തോമസ് അഞ്ചാമത്തെ ശ്രമത്തിലാണ് 33ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ നേട്ടം കൈവരിച്ചത്. ദില്ലിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിവിൽ സർവീസ്. ''കോളേജിലെ ലാസ്റ്റ് സെമസ്റ്ററിലാണ് പഠനം ആരംഭിച്ചത്. 2018 മുതലാണ് പഠനം ആരംഭിച്ചത്. എന്റെ അഞ്ചാമത്തെ ശ്രമമാണിത്. ആദ്യം പ്രിലിംസ് ക്ലിയർ ചെയ്യാൻ സാധിച്ചിരുന്നു.'' അഞ്ചാം തവണ വിജയം കൈപ്പിടിയിലൊതുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആൽഫ്രഡ്.
സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ൽ നാല് മലയാളികൾ

