ജനുവരി 6 മുതൽ 12 വരെ കാസർ​ഗോഡ് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആർമി റിക്രൂട്ട്മെൻ്റ് റാലി നടക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.

കാസർ​കോഡ്: ആർമി റിക്രൂട്ട്മെൻ്റ് റാലി ജനുവരി 6 മുതൽ 12 വരെ കാസർ​കോഡ് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കാസർ​കോഡ് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലേയും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളിലേയും 4,500 ഉദ്യോഗാർത്ഥികൾ റാലിയിൽ അണിനിരക്കും. റാലിയുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അധ്യക്ഷത വഹിച്ചു.

ജില്ലയിൽ റിക്രൂട്ട്മെൻ്റ് റാലി സംഘടിപ്പിക്കുന്നതിന് സന്തോഷമുണ്ടെന്ന് കളക്ടർ പറഞ്ഞു. താമസ സൗകര്യം, കണക്ടിവിറ്റി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്കും കാസർകോഡ് മുൻസിപ്പാലിറ്റി സെക്രട്ടറിക്കും കളക്ടർ നിർദ്ദേശം നൽകി. കോഴിക്കോട് ആർമി അസിസ്റ്റന്റ് റിക്രൂട്ട്മെൻ്റ് ഓഫീസർ സുബേദാർ മേജർ സഞ്ജീവ് സുബ്ബ, എ ഡി എം പി. അഖിൽ, കാസർ​ഗോഡ് എ എസ് പി, സി എം ദേവദാസൻ എന്നിവർ സംസാരിച്ചു. ജനുവരി ആറിന് രാവിലെ മൂന്ന് മണിക്ക് റാലി ആരംഭിക്കും. ഓൺലൈൻ പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് റാലിയിൽ പങ്കെടുപ്പിക്കുന്നത്.