വായുമലിനീകരണം: പടക്കം വിൽക്കാനും ഉപയോഗിക്കാനും 13 നഗരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ
മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗാസിയബാദ്, കാൺപൂർ, ലഖ്നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം.
ലക്നൗ: പടക്കം വിൽക്കാനും ഉപയോഗിക്കാനും 13 നഗരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. നവംബർ 9 അർദ്ധരാത്രി മുതൽ നവംബർ 30 അർദ്ധരാത്രി വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എല്ലാത്തരം പടക്കങ്ങളും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗാസിയബാദ്, കാൺപൂർ, ലഖ്നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം. ഈ ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.
അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദമുണ്ട്. ഉത്തരവുകൾ നടപ്പിലാക്കാൻ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ലക്നൗ പോലീസ് കമ്മീഷണർ സുജിത് പാണ്ഡെ അറിയിച്ചു. പടക്കം വിൽക്കുന്ന കടകൾ അടച്ചു പൂട്ടണം. ഉത്തരവ് പാലിക്കാത്തവരുടെ കടകൾ കണ്ടുകെട്ടുമെന്നും അറിയിപ്പിലുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്.