149 കോളേജ് അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം
സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ് വൈപ്പിൻ, സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ് നിലമ്പൂർ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ തസ്തിക ഉൾപ്പെടെയാണിത്.
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തിൽ സംസ്ഥാനത്തെ കോളേജുകളിൽ കൂടുതൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം. വിവിധ ആർട്സ് ആന്റ് സയൻസ് കോളേജുകളിലാണ് 149 തസ്തികകൾ കൂടി സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ് വൈപ്പിൻ, സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ് നിലമ്പൂർ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ തസ്തിക ഉൾപ്പെടെയാണിത്. കോഴിക്കോട് ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്രസ്റ്റിൽ എട്ട് തസ്തികകളാണ് സൃഷ്ടിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
35-ാമത് ദേശീയ ഗെയിംസിൽ തുഴച്ചിലിൽ സ്വർണ്ണം നേടിയ അഞ്ജലി രാജിന് എൽഡി ക്ലാർക്കിന്റെ സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നൽകും. സൈനിക ക്ഷേമവകുപ്പിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർമാരുടെ ഒമ്പത് സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിക്കും. നിർത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റിയിലെ സാങ്കേതികവിഭാഗം ജീവനക്കാരായ ആറുപേരെ തദ്ദേശ എഞ്ചിനീയറിംഗ് സർവ്വീസിലേക്ക് അതത് തസ്തികയിലെ ജൂനിയർ മോസ്റ്റ് എന്ന നിബന്ധനയിൽ ലയിപ്പിക്കും.