ഇരുപതിലേറെ വിദേശ കമ്പനികളാണ് വിദ്യാര്‍ത്ഥികളെ വന്‍ ഓഫര്‍ നല്‍കി കൊത്തിക്കൊണ്ടുപോയത്

ഒരൊറ്റ ദിവസത്തെ ക്യാംപസ് പ്ലേസ്മെന്‍റിലൂടെ ജോലി നേടി 700 വിദ്യാര്‍ത്ഥികള്‍. ഇവരില്‍ ആറ് വിദ്യാര്‍ത്ഥികളുടെ ശമ്പളം ഒരു കോടിക്ക് മുകളിലാണ്. ഇരുപതിലേറെ വിദേശ കമ്പനികളാണ് വിദ്യാര്‍ത്ഥികളെ വന്‍ ഓഫര്‍ നല്‍കി കൊത്തിക്കൊണ്ടുപോയത്. ഖരഗ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു റിക്രൂട്ട്മെന്‍റ്. 

പ്രീ-പ്ലേസ്‌മെന്റ് ഓഫറുകൾ (പി‌പി‌ഒകൾ) ഉൾപ്പെടെയാണ് ഐഐടിയിലെ വിദ്യാര്‍ത്ഥികളെ തേടി വന്നത്. ആകെ 60ല്‍ അധികം കമ്പനികള്‍ അഭിമുഖം നടത്തി. സോഫ്‌റ്റ്‌വെയർ, അനലിറ്റിക്‌സ്, ഫിനാൻസ് ബാങ്കിംഗ്, കൺസൾട്ടിംഗ്, കോർ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് റിക്രൂട്ട്മെന്‍റ്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആര്‍തര്‍ ദ ലിറ്റില്‍, ഡാവിഞ്ചി, കാപ്പിറ്റല്‍ വണ്‍, സ്ക്വയര്‍ പോയിന്‍റ് തുടങ്ങിയ കമ്പനികളാണ് ക്യാംപസ് റിക്രൂട്ട്മെന്‍റ് നടത്തിയത്. 

ചില കമ്പനികളുടെ പ്രതിനിധികള്‍ നേരിട്ടെത്തിയും മറ്റുള്ള കമ്പനികളുടേത് ഓണ്‍ലൈനായുമാണ് അഭിമുഖം നടത്തിയത്. ഐഐടിയിലെ കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററാണ് (സിഡിസി) റിക്രൂട്ട്മെന്‍റിന് നേതൃത്വം നല്‍കിയത്. സിഡിസിയുടെ 2023ലെ ആദ്യത്തെ ക്യാംപസ് റിക്രൂട്ട്മെന്‍റാണിത്. നിലവിലെ പ്ലെയ്‌സ്‌മെന്റ് സീസൺ മന്ദഗതിയിലാണെങ്കിലും പ്ലേസ്‌മെന്റ് ഡ്രൈവിന്റെ ആദ്യ ദിവസം 700ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കിട്ടി. ഐഐടി ഖരഗ്പൂർ തലയുയർത്തി നിൽക്കുകയാണെന്ന് ക്യാംപസ് ഡയറക്ടര്‍ പ്രൊഫസര്‍ വി കെ തിവാരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം