പദ്ധതിയുടെ ഭാ​ഗമായി ഇതുവരെ 1.56 ലക്ഷം അമ്മമാരാണ് 5 സെക്ഷനുകളിലായി മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനെ പൂർത്തിയാക്കിയത്. 

തിരുവനന്തപുരം: രണ്ടായിരം ഹൈസ്കൂളുകളിൽ കൈറ്റ് സ്ഥാപിച്ചിട്ടുള്ള (little kites IT hubs) ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷ (cyber security training) പരിശീലനം നൽകുന്ന പദ്ധതി മെയ് 31 വരെ നീട്ടി. സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാ​ഗമായി മെയ് 7 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാ​ഗമായി ഇതുവരെ 1.56 ലക്ഷം അമ്മമാരാണ് 5 സെക്ഷനുകളിലായി മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനെ പൂർത്തിയാക്കിയത്. 

പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണം പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാകുന്ന പദ്ധതിയുടെ ഉള്ളടക്കം. അമ്മമാർക്ക് പുറമെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കൂടി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായി കൈറ്റ് സിഇഒ അൻവർ സാദത്ത് അറിയിച്ചു. പങ്കെടുക്കുന്നവർക്ക് സൈബർ സുരക്ഷയെക്കുറിച്ചുള്ള ഇ ഹാൻഡ്ബുക്കും ലഭ്യമാക്കും. പരിശീലനത്തിന് ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുമായി ബന്ധപ്പെടണം.

ജില്ലയിലെ ഹൈസ്‌കൂളുകളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകള്‍ വഴിയാണ് 27000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് ഒന്നാം ഘട്ടമായി മുപ്പതു പേര്‍ വീതമുള്ള ബാച്ചുകളിലായി മെയ് ഏഴ് മുതല്‍ സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കുന്നത്.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷന്‍. മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിന്‍ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനില്‍ 'രക്ഷിതാവും കുട്ടിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും' എന്ന ഭാഗവും ചര്‍ച്ച ചെയ്യുന്നുണ്ട്. 

വ്യാജവാര്‍ത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാര്‍ത്തകളെ തടയാന്‍കൂടി സഹായിക്കുന്ന 'വാര്‍ത്തകളുടെ കാണാലോകം' (ഫേക്ക് ന്യൂസ് തിരിച്ചറിയല്‍, ഫാക്ട് ചെക്കിങ് ) ആണ് മൂന്നാം സെഷന്‍. ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്ന നാലാം സെഷനില്‍ സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഇന്റര്‍നെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെയാണ് ക്ലാസുകള്‍ അവസാനിക്കുക.