നിലവിൽ ഐ ടി, ടെക് മേഖലയിൽ 1.54 ലക്ഷം തൊഴിലവസരങ്ങളാണ് ഉള്ളത്. ഇത് അഞ്ച് ലക്ഷമായി വർധിപ്പിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി, സാങ്കേതിക മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് വിപുലമായ കർമ്മപദ്ധതി തയാറാക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് & ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാമ്പശിവ റാവു. സമഗ്ര വളർച്ചയിലൂടെ 2031 -ൽ കേരളത്തെ ആഗോള ടെക്നോളജി ഹബ്ബ് ആയി ഉയർത്തും. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി 'ഇൻഫർമേഷൻ ടെക്നോളജി - കൃത്രിമ ബുദ്ധിയുടെ യുഗത്തിലെ ഡിജിറ്റൽ വിപ്ലവം' എന്ന വിഷയത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ഐ ടി, ടെക് മേഖലയിൽ 1.54 ലക്ഷം തൊഴിലവസരങ്ങളാണ് ഉള്ളത്. ഇത് അഞ്ച് ലക്ഷമായി വർധിപ്പിക്കും. സംസ്ഥാനത്തെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം നിലവിലെ 40ൽ നിന്ന് 120 മുതൽ 200 വരെ ഉയർത്തും. ഈ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി 30 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള നെക്സ്റ്റ് ജനറേഷൻ ടെക് തൊഴിലിടങ്ങൾ സൃഷ്ടിക്കും. സ്വകാര്യ ഐ.ടി. പാർക്കുകളുടെ വികസനം വേഗത്തിലാക്കുന്നതിനും സർക്കാർ മുൻഗണന നൽകും.

എഐ, സെമികണ്ടക്ടർ നിർമ്മാണം, ഡീപ് ടെക് തുടങ്ങിയ വളർന്ന് വരുന്ന സാങ്കേതിക മേഖലകളിൽ നേതൃസ്ഥാനമുറപ്പിക്കാനും കേരളത്തെ സെമികണ്ടക്ടർ ഡിസൈൻ, അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ് മേഖലകളിലെ കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്. രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 7,800ൽ നിന്ന് 20,000ലേക്ക് ഉയർത്തും. ഇതിൽ 100 ഡീപ് ടെക് സ്റ്റാർട്ടപ്പുകളും 10 പുതിയ യൂണികോൺ സംരംഭങ്ങളും ആരംഭിക്കും. സ്റ്റാർട്ടപ്പുകളുടെ വിപുലീകരണത്തിന് ആവശ്യമായ ധനസഹായ സംവിധാനവും ശക്തിപ്പെടുത്തും. പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് എഐ മിഷൻ, എമർജിംഗ് ടെക്നോളജി മിഷൻ, സെമികണ്ടക്ടർ മിഷൻ എന്നീ പുതിയ മിഷനുകൾ ആരംഭിക്കും. നിക്ഷേപ ആകർഷണത്തിനും വിപണനത്തിനുമായി ഫ്യൂച്ചർ കോർപ്പറേഷൻ എന്ന പുതിയ സ്ഥാപനത്തിന്റെ സാധ്യതയും പരിശോധിക്കും.

സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഭൂമിയുടെ ലഭ്യത ഉറപ്പാക്കി പ്ലഗ് ആൻഡ് പ്ലേ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കും. നിയന്ത്രണ നടപടികൾ ലഘൂകരിക്കുന്നതിനായി ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തും. വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായി സർവകലാശാലാ പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയും വിദ്യാർത്ഥികൾക്കായി പരമ്പരാഗത മേഖലകളും നവീന സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് ഗവേഷണവും നവീകരണവും ശക്തിപ്പെടുത്തുന്നതിനായി ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും.

സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നിയമ നടപടികൾ ലളിതമാക്കുകയും ടെക് അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യും. ആഗോള സാങ്കേതിക രംഗത്ത് കൃത്രിമ ബുദ്ധി സോഫ്റ്റ്‌വെയർ വികസനം, ഉൽപ്പാദനക്ഷമത എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടാവുന്ന സാഹചര്യത്തിൽ ബൗദ്ധിക സ്വത്തവകാശ സൃഷ്ടിയും ഗവേഷണത്തിന്റെ വ്യാപാരവൽക്കരണവും ശക്തിപ്പെടുത്തും.

ഭരണനിർവഹണ രംഗത്ത് സമഗ്ര ഡിജിറ്റൽ പരിവർത്തനം നടപ്പാക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകും. പഴയ സംവിധാനങ്ങൾക്ക് പകരം ഏകീകൃത ഡിജിറ്റൽ ഗവൺമെന്റ് ആർക്കിടെക്ചർ രൂപപ്പെടുത്തും. ഇതിന്റെ ഭാഗമായി 'നമ്മുടെ കേരളം' മൊബൈൽ ആപ്ലിക്കേഷൻ സൊല്യൂഷൻ ഉടൻ പ്രവർത്തന സജ്ജമാകുമെന്നും സ്പെഷ്യൽ സെക്രട്ടറി അറിയിച്ചു. ഐ ടി, എ ഐ, ടെക് മേഖലകളിലെ വിവിധ സാധ്യതകളും അതോടൊപ്പം ഉയർന്നു വരുന്ന ഡാറ്റ പ്രൈവസി വെല്ലുവിളികൾ, തൊഴിൽ മേഖലയിലെ സാങ്കേതിക പുരോഗതി തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ ചർച്ചകൾ നടന്നു.

സംസ്ഥാന പ്ലാനിങ് ബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാക്ചർ വിഭാഗം മേധാവി അരുൺ ജെ പ്രതാപ് സ്വാഗതം ആശംസിച്ചു. പ്ലാനിങ് ബോർഡ് മെമ്പർ വി നമശിവായം, കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റി ചെയർമാൻ പ്രൊഫ. വിജയ് ചന്ദ്രു, വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക, ബെൽഫാസ്റ്റ് എ ഐ ക്വീൻസ് യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രൊഫസർ ഡോ ദീപക് പദ്മനാഭൻ, തിരുപ്പതി ഐ ഐ ടി അസോഷ്യേറ്റ് പ്രൊഫസർ ഡോ. റോഷൻ കെ ശ്രീവാസ്തവ, ബാസ്‌ക് കൺട്രി യൂണിവേഴ്സിറ്റി ഭാഷാ സാങ്കേതിക കേന്ദ്രം ഡയറക്ടർ പ്രൊഫ. എനൈക്കൊ അഗിരെ, ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് സി ഇ ഒ മേബൽ ചാക്കോ, ജെൻ റോബോട്ടിക്സ് സി ഇ ഒ എം. കെ വിമൽ ഗോവിന്ദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.