ജെഇഇ, നീറ്റ് പരീക്ഷാ നടത്തിപ്പ്; റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി
വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ജെഇഇ പരീക്ഷ ഈ മാസം 18 മുതൽ 23 വരെയും നീറ്റ് പരീക്ഷ 26 നും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ദില്ലി: ജെഇഇ, നീറ്റ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടോ എന്ന് സമിതി പരിശോധിക്കും. വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ജെഇഇ പരീക്ഷ ഈ മാസം 18 മുതൽ 23 വരെയും നീറ്റ് പരീക്ഷ 26 നും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
അതേസമയം ഖത്തർ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ എംബിബിഎസ് പ്രവേശനത്തിനുള്ള നീറ്റ് പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ ജൂലൈ 26 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റി വയ്ക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടെങ്കിലും നീറ്റ് പരീക്ഷ എഴുതാൻ വരേണ്ട പല വിദ്യാർത്ഥികൾക്കും ടിക്കറ്റ് ലഭിക്കുന്നില്ല. ടിക്കറ്റ് ലഭിച്ചാലും ഇന്ത്യയിൽ എത്തിയാൽ വിദ്യാർത്ഥികൾക്ക് ക്വാറന്റീനിൽ പോകേണ്ടി വരും. ചില സംസ്ഥാനങ്ങളിൽ 21 ദിവസം വരെയാണ് ക്വാറന്റീനിൽ കഴിയേണ്ടത്. അതിനാൽ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ എഴുതാൻ ബുദ്ധിമുട്ട് ആകും എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.