70 മാര്‍ക്കിനുള്ള ചോദ്യപേപ്പറില്‍ രണ്ട് ചോദ്യം മാത്രമാണുണ്ടായിരുന്നത്. രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ പരീക്ഷയിലാണ് വൈറലായ ചോദ്യമുള്ളത്. 

പനജി: വിദ്യാര്‍ഥികളോട് തന്നെ ചോദ്യമുണ്ടാക്കി ഉത്തരമെഴുതാന്‍ ആവശ്യപ്പെട്ടുള്ള ഐഐടി ഗോവയുടെ ചോദ്യപേപ്പര്‍ വൈറലാവുന്നു. 70 മാര്‍ക്കിനുള്ള ചോദ്യപേപ്പറില്‍ രണ്ട് ചോദ്യം മാത്രമാണുണ്ടായിരുന്നത്. ആദ്യത്തെ ചോദ്യത്തിന് നാല്‍പത് മാര്‍ക്കാണ് ഉള്ളത്. ഇതില്‍ ലഭ്യമാക്കിയിട്ടുള്ള പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ കോഴ്സിനേക്കുറിച്ച് പരീക്ഷാര്‍ത്ഥിക്ക് എന്താണ് മനസിലായതെന്ന് വിശദമാക്കാനാണ് ആവശ്യപ്പെട്ടത്.

രണ്ടാമത്തെ ചോദ്യത്തിന് 30 മാര്‍ക്കാണുള്ളത്. ഇതിലാണ് പരീക്ഷാര്‍ത്ഥികള‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി ആവശ്യപ്പെട്ടിരിക്കുന്നത്. സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് സമാന രീതിയിലുള്ള ചോദ്യങ്ങള്‍ കണ്ടെത്തിയാല്‍ അത് മാര്‍ക്കിനെ ബാധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ പരീക്ഷയിലാണ് വേറിട്ട രീതിയിലെ ചോദ്യമുള്ളത്. വിദ്യാര്‍ഥികളുടെ കഴിവ് മനസിലാക്കാനുള്ള മാര്‍ഗമാണ് ഇതെന്ന് ചിലര്‍ പറയുമ്പോള്‍ രൂക്ഷമായ വിമര്‍ശനവും ചോദ്യ പേപ്പര്‍ ഏറ്റുവാങ്ങുന്നുണ്ട്.

ഇത്തരത്തില്‍ ഉത്തരമെഴുതുക എളുപ്പമുള്ള കാര്യമായിരിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമായി കൈകാര്യം ചെയ്യുമെന്നും ഐഐടി ഗോവ ഡയറക്ടര്‍ പ്രൊഫസര്‍ ബി കെ മിശ്ര പറയുന്നു. സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐഐടി ഗോവ ഡയറക്ടര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ചോദ്യപേപ്പറിനോട് പോസിറ്റീവായാണ് പ്രതികരിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona