കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി ഇതിനകം 675 ബില്യണ്‍ US ഡോളര്‍ കടന്നിരുന്നു.  2030-ഓടെ അന്താരാഷ്ട്ര വ്യാപാരം 2 ട്രില്യണ്‍ US ഡോളറായി ഉയര്‍ത്താനാണ് രാജ്യം ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

ദില്ലി: 'ഇന്ത്യ' എന്നാല്‍ 'അവസരങ്ങള്‍' ആണെന്നും ഇത് ഇന്ത്യയുടെ ദശാബ്ദം മാത്രമല്ല, ഇന്ത്യയുടെ നൂറ്റാണ്ട് കൂടിയാണെന്നും കേന്ദ്ര വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി ഇതിനകം 675 ബില്യണ്‍ US ഡോളര്‍ കടന്നിരുന്നു. 2030-ഓടെ അന്താരാഷ്ട്ര വ്യാപാരം 2 ട്രില്യണ്‍ US ഡോളറായി ഉയര്‍ത്താനാണ് രാജ്യം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്ന വേളയില്‍ രാജ്യം 30 ട്രില്യണ്‍ US ഡോളര്‍ സമ്പദ് വ്യവസ്ഥയായിരിക്കുമെന്ന് ഗോയല്‍ പറഞ്ഞു.

സംരംഭകരും സ്റ്റാര്‍ട്ടപ്പ് വിദഗ്ധരുമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ യുവാക്കളില്‍ തന്റെ വിശ്വാസം പ്രകടിപ്പിച്ച ഗോയല്‍, ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയ്ക്ക് ഊര്‍ജം പകരുന്നതായും ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂടുതല്‍ ആഴത്തിലുള്ള സഹകരണം ഉറപ്പാക്കുന്നതായും കൂട്ടിച്ചേർത്തു. . 

ഇന്ത്യയുടെ ഫിന്‍ടെക് വിജയത്തെക്കുറിച്ച് സംസാരിച്ച ഗോയല്‍, എല്ലാ ഡിജിറ്റല്‍ ഇടപാടുകളുടെയും 40 ശതമാനവും ഇന്ന് ഇന്ത്യയിലാണ് നടക്കുന്നതെന്നും ചെറുകിട കച്ചവടക്കാര്‍ പോലും ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ടെന്നും പറഞ്ഞു. ഇന്ത്യ ലോകത്തിന് വാഗ്ദാനം ചെയ്യുന്ന മികച്ച അവസരങ്ങളെക്കുറിച്ച് സംസാരിച്ച ഗോയല്‍, ഇന്ത്യയുമായി ഇടപഴകാനും വലിയ അഭിലാഷങ്ങളുള്ള നൂറുകോടിയിലധികം ആളുകളുമായി പ്രവര്‍ത്തിക്കാനും സ്റ്റാന്‍ഫോര്‍ഡിലെ വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു.